
ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് ഏഴ് വിക്കറ്റിന്റെ ഉജ്ജ്വല വിജയം. ലക്നൗ ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം 18.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് മറികടന്നു. ഓപ്പണർ സായ് സുദർശനെ (15) തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ ഒന്നിച്ച ശുഭ്മാൻ ഗില്ലും (40 പന്തിൽ 56) ജോസ് ബട്ലറും (37 പന്തിൽ 60) ചേർന്ന് പടുത്തുയർത്തിയ 84 റൺസ് കൂട്ടുകെട്ടാണ് ഗുജറാത്തിന്റെ ജയം അനായാസമാക്കിയത്.
ലക്നൗ ബോളിങ് നിരയിൽ മുഹമ്മദ് ഷമി മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഗുജറാത്തിനെ തളയ്ക്കാനായില്ല. ഗില്ലിനെ പ്രിൻസ് യാദവും ബട്ലറെ ഷമിയും പുറത്താക്കിയെങ്കിലും, അവസാന ഓവറുകളിൽ വാഷിംഗ്ടൺ സുന്ദറും (13 പന്തിൽ 21) രാഹുൽ തെവാട്ടിയയും (8 പന്തിൽ 19) ചേർന്ന് ടീമിനെ വിജയതീരത്തെത്തിച്ചു. 11 ഫോറുകളുമായി കളം നിറഞ്ഞ ബട്ലറുടെ ഇന്നിംഗ്സ് ഗുജറാത്ത് നിരയിൽ ശ്രദ്ധേയമായി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലക്നൗവിന് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 164 റൺസേ നേടാനായുള്ളൂ. 21 പന്തിൽ 30 റൺസെടുത്ത എയ്ഡൻ മാർക്രമാണ് അവരുടെ ടോപ് സ്കോറർ. ഗുജറാത്തിന് വേണ്ടി പ്രസിദ്ധ് കൃഷ്ണ നാല് വിക്കറ്റുകൾ വീഴ്ത്തി ലക്നൗ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചു. അശോക് ശർമ്മ രണ്ട് വിക്കറ്റും നേടി.