
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങൾ അതീവ ഖേദകരവും കേരളത്തിന് നാണക്കേടുമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. തിരുവനന്തപുരത്ത് നിതിന്റെ വസതി സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ദളിത് വിദ്യാർത്ഥിക്കെതിരെ വിദ്യാലയ മുറ്റത്ത് തന്നെ ജാതി അധിക്ഷേപവും മാനസിക പീഡനവും നടന്നുവെന്ന ആരോപണങ്ങൾ സമൂഹത്തിന് തന്നെ അപമാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അധ്യാപകർ നിതിനെ ‘പുഴുത്ത പട്ടി’ എന്ന് വിളിച്ചടക്കമുള്ള വെളിപ്പെടുത്തലുകൾ അതീവ ഗുരുതരവും മനുഷ്യാവകാശങ്ങളുടെ ലംഘനവുമാണ്. വിദ്യാലയങ്ങൾ സമത്വവും മാനവികതയും പഠിപ്പിക്കേണ്ട ഇടങ്ങളാണെന്നിരിക്കെ, അവിടെ ഭരണഘടനാ വിരുദ്ധമായ ഇത്തരം വെല്ലുവിളികൾ നടക്കുന്നത് അംഗീകരിക്കാനാവില്ല. ജാതിവിവേചനത്തിനെതിരെ സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കണമെന്ന് എം.പി ആവശ്യപ്പെട്ടു. ജാതി അധിക്ഷേപം ഉൾപ്പെടെയുള്ള വിഷയങ്ങൾ എസ്.സി/എസ്.ടി അതിക്രമ നിരോധന നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തണം. നിതിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കേണ്ടത് സാമൂഹിക ഉത്തരവാദിത്വമാണെന്നും, ഇത്തരത്തിലുള്ള ക്രൂരതകൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ ശക്തമായി ഇടപെടണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു. കുടുംബത്തിന് എല്ലാവിധ പിന്തുണയും അദ്ദേഹം ഉറപ്പുനൽകി.