
കണ്ണൂർ അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥി തിരുവനന്തപുരം ആനമങ്ങാട് സ്വദേശി ആർ.എൽ നിതിൻ രാജിൻ്റെ മരണത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്കും, കേരള സംസ്ഥാന പട്ടികജാതി പട്ടിക വർഗ്ഗ കമ്മീഷനും പരാതി നൽകി കെ.എസ് യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ.ഇ-മെയിൽ മുഖേനയാണ് നിലവിൽ പരാതി നൽകിയിരിക്കുന്നത്.തൻ്റെ മകനെ കൊന്നുകളഞ്ഞതാണെന്ന് ഒരു പിതാവിന് കണ്ണീരോടെ പറയേണ്ടി വന്ന അവസ്ഥ സൃഷ്ടിച്ചവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്ന് കെ.എസ്.യു അദ്ധ്യക്ഷൻ്റെ കത്തിൽ ആവശ്യപ്പെടുന്നു.
നിതിൻ രാജിനു നേരെ മറ്റ് വിദ്യാർത്ഥികൾക്കു മുന്നിൽ വച്ചു പരസ്യമായി ജാതീയ അധിക്ഷേപം നടത്തിയെന്നും, നിറത്തിൻ്റെ പേരിലും, അച്ഛൻ്റെ തൊഴിലിൻ്റെ പേരിലും സ്ഥിരമായി അധിക്ഷേപിച്ചിരുന്നു എന്നതുൾപ്പടെയുള്ള സംഭവങ്ങൾ ഗൗരവതരമാണ്. പുഴുത്ത പട്ടി, പേപ്പട്ടിയെന്നല്ലാം വിളിച്ചു അപമാനിക്കുകയും, ഗേറ്റിന് പുറത്തിറങ്ങിയാൽ നിൻ്റെ കയ്യും കാലും വെട്ടും, കയ്യിലാണ്ട് നീ ജീവിക്കേണ്ടി വരുമെന്നും ഭീഷണി മുഴക്കിയതിനെ പറ്റിയുള്ള നിതിൻ്റെ ഓഡിയോ സന്ദേശങ്ങൾ കേരളത്തിലെ മാധ്യമങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്.വർത്തമാനകാലത്തും ഇത്തരം അധിക്ഷേപങ്ങൾ ഉണ്ടാകുന്നു എന്നത് ലജ്ജാകരമാണ്.
മകൻ ജീവൻ ഒടുക്കില്ലന്നും, സംഭവ ദിവസം രാവിലെയും സംസാരിച്ചിരുന്നതായും വൈകിട്ടത്തെ ട്രെയിനിൽ വീട്ടിലേക്ക് വരാൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതായും നിതിൻ്റെ അച്ഛൻ പറയുന്നു. പഠിച്ചിരുന്ന ഡെൻ്റൽ കോളേജിൽ നിന്നല്ല മെഡിക്കൽ കോളേജിൽ നിന്നുമാണ് നിതിൻ വീണ് മരിച്ചത് എന്നതും ദുരൂഹമാണ്.വിഷയത്തിൻ്റെ ഗൗരവം ഉൾക്കൊണ്ട് പഴുതടച്ചുള്ള ഉന്നത തല അന്വേഷണം കുറ്റക്കാർക്കെതിരെ നടത്താൻ ആവശ്യമായ ഇടപെടലുകൾ അടിയന്തരമായി സ്വീകരിക്കണമെന്നും അലോഷ്യസ് സേവ്യർ നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു.