വോട്ടിന് പണം: ശോഭ സുരേന്ദ്രനെതിരെ പരാതി നല്‍കി ബിജെപി നേതാവ്: ഭീഷണിപ്പെടുത്തിയെന്ന് പരാതി

Jaihind News Bureau
Saturday, April 11, 2026

പാലക്കാട് വോട്ടിന് പണം നല്‍കിയ സംഭവവുമായി ബന്ധപ്പെട്ട് ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രനെതിരെ മുന്‍ ഭാരവാഹി പോലീസില്‍ പരാതി നല്‍കി. ബിജെപി മുന്‍ ആലപ്പുഴ നോര്‍ത്ത് ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു വിനയകുമാറാണ് പാലക്കാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. ശോഭ സുരേന്ദ്രന്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും അസഭ്യം പറഞ്ഞെന്നുമാണ് പരാതി. ഇതിന് തെളിവായി ഭീഷണി ഫോണ്‍ കോളിന്റെ ഓഡിയോ റെക്കോര്‍ഡും ഇവര്‍ പുറത്തുവിട്ടു.

പാലക്കാട് പണമെത്തിച്ചത് ബിന്ദുവാണെന്നാണ് ശോഭ ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വാട്‌സാപ്പിലൂടെ വിളിച്ച് ഭീഷണിപ്പെടുത്തിയതായും ‘പണിക്കുറ്റം തീര്‍ത്തുതരുമെന്നും കരണക്കുറ്റി അടിച്ചു പൊളിക്കുമെന്നും’ ശോഭ പറഞ്ഞതായി ബിന്ദു ആരോപിച്ചു. ശോഭയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പാലക്കാട്ടെ കുറ്റം മറ്റാരുടെയെങ്കിലും തലയില്‍ വെച്ചുകെട്ടാനാണ് അവര്‍ ശ്രമിക്കുന്നതെന്നും ബിന്ദു പറഞ്ഞു.

ആലപ്പുഴ ബിജെപിയില്‍ ശോഭ പക്ഷം പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നുവെന്നും ശോഭയുടെ പക്ഷത്തുള്ളവരെ മാറ്റാന്‍ രാജീവ് ചന്ദ്രശേഖര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നതായും ബിന്ദു വെളിപ്പെടുത്തി. ശോഭ ആലപ്പുഴയില്‍ വന്ന് പണം പിരിക്കുന്നുവെന്ന് ജില്ലാ പ്രസിഡന്റ് സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്. സംസ്ഥാന നേതൃത്വത്തിന് ഒന്നും ചെയ്യാന്‍ കഴിയാത്ത വിധം ധാര്‍ഷ്ട്യമാണ് ശോഭ കാണിക്കുന്നതെന്നും ബിന്ദു വിമര്‍ശിച്ചു.

താന്‍ ശോഭയുടെ പക്ഷത്തേക്ക് മാറാന്‍ തയ്യാറാകാത്തതിലുള്ള ശത്രുതയാണ് ഇതിന് പിന്നിലെന്നും ബിന്ദു വ്യക്തമാക്കി. പാലക്കാട് പണം നല്‍കിയത് താനാണെന്ന് തെളിയിക്കാന്‍ ശോഭയെ വെല്ലുവിളിക്കുന്നുവെന്നും ബിന്ദു കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയുടെ എല്ലാ വിഭാഗങ്ങളില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തിയെന്നും ശോഭയ്ക്ക് എതിരായ ഫേസ്ബുക്ക് പോസ്റ്റ് ജില്ലാ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് നീക്കം ചെയ്തതെന്നും അവര്‍ വിശദീകരിച്ചു.