അഞ്ച് ജില്ലകളില്‍ ക്ലീന്‍ സ്വീപ്; യുഡിഎഫ് 100 സീറ്റുകള്‍ നേടുമെന്ന് വി.ഡി സതീശന്‍

Jaihind News Bureau
Friday, April 10, 2026

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നൂറ് സീറ്റുകള്‍ നേടി അത്യുജ്വല വിജയം കൈവരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. താന്‍ ഈ കണക്കുകള്‍ പറയുന്നത് വെറുതെയല്ലെന്നും കൃത്യമായ രാഷ്ട്രീയ അടിത്തറയും താഴെത്തട്ടിലെ പ്രവര്‍ത്തനങ്ങളും വിലയിരുത്തിക്കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. സംഘടനാമികവ് തെളിയിച്ച തിരഞ്ഞെടുപ്പാണിതെന്നും വിവിധ സാമൂഹിക വിഭാഗങ്ങളുടെ പിന്തുണ ഇത്തവണ മുന്നണിക്ക് അനുകൂലമായിട്ടുണ്ടെന്നും സതീശന്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ യുഡിഎഫ് സമ്പൂര്‍ണ്ണ ആധിപത്യം ഉറപ്പിക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം എറണാകുളം, ഇടുക്കി, പത്തനംതിട്ട, മലപ്പുറം, വയനാട് ജില്ലകളില്‍ എതിരാളികളെ നിഷ്പ്രഭരാക്കി യുഡിഎഫ് ക്ലീന്‍ സ്വീപ് നടത്തുമെന്നും പറഞ്ഞു. മലബാറില്‍ യുഡിഎഫ് അനുകൂല തരംഗം ദൃശ്യമാണെന്നും മധ്യകേരളത്തില്‍ മുന്നണിക്ക് സമ്പൂര്‍ണ്ണ ആധിപത്യമുണ്ടാകുമെന്നും പറഞ്ഞ അദ്ദേഹം, തെക്കന്‍ കേരളത്തില്‍ വോട്ടര്‍മാരുടെ ഭാഗത്തുനിന്നും അപ്രതീക്ഷിതമായ നിശബ്ദ തരംഗം ഉണ്ടായതായും വിലയിരുത്തി.

ഉന്നത നേതാക്കള്‍ തമ്മില്‍ അണിയറയില്‍ നടത്തിയ രാഷ്ട്രീയ ഡീലുകള്‍ താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ ചേര്‍ന്ന് പൊളിച്ചെഴുതിയെന്ന് വി ഡി സതീശന്‍ ആരോപിച്ചു. കഴിഞ്ഞ 35 വര്‍ഷത്തിനിടയില്‍ മുന്നണിയിലെ പ്രവര്‍ത്തകരും നേതാക്കളും ഒത്തൊരുമയോടെ നടത്തിയ ഏറ്റവും മികച്ച പ്രവര്‍ത്തനമാണ് ഈ തിരഞ്ഞെടുപ്പില്‍ കണ്ടത്. 2005 മുതല്‍ യുഡിഎഫില്‍ നിന്ന് അകന്നുനിന്ന പല നിര്‍ണ്ണായക വിഭാഗങ്ങളും ഇത്തവണ മുന്നണിയിലേക്ക് മടങ്ങിവന്നത് വിജയസാധ്യത വര്‍ദ്ധിപ്പിക്കുന്നു.

നല്ല പോളിംഗ് ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയതെന്നും വിദേശത്ത് പഠിക്കുന്ന കുട്ടികള്‍ക്കും പ്രവാസികള്‍ക്കും കൂടി വോട്ട് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ ഭൂരിപക്ഷം ഇന്ത്യയിലെ തന്നെ റെക്കോര്‍ഡ് ആകുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. 90 സീറ്റുകളില്‍ താഴെ യുഡിഎഫ് പോകില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് നേതൃത്വം. വിസ്മയകരമായ ഒരു തിരിച്ചുവരവാണ് യുഡിഎഫ് ക്യാമ്പ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.