
പാലക്കാട് ചിറ്റൂർ നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് അഭ്യർഥിച്ച് ബിജെപി സ്ഥാനാർഥിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി പ്രണേഷ് രാജേന്ദ്രന്റെ ഫേസ്ബുക്ക് പേജിലാണ് എൽഡിഎഫ് സ്ഥാനാർഥി അഡ്വ. വി. മുരുകദാസിന് വോട്ട് അഭയാർഥിച്ചുകൊണ്ടുള്ള കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. ബിജെപിയും – എൽഡിഎഫും രണ്ടല്ല ഒന്നാണെന്നും, ഡീൽ ഉണ്ടെന്നത് വ്യക്തമായെന്നും യുഡിഎഫ് സ്ഥാനാർത്ഥി സുമേഷ് അച്ചുതൻ പ്രതികരിച്ചു.
ചിറ്റൂർ നിയമസഭാ മണ്ഡലത്തിൽ വോട്ടെടുപ്പിന് തൊട്ടുമുൻപ് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ച് ബിജെപി സ്ഥാനാർത്ഥിയുടെ ഫേസ്ബുക്ക് പോസ്റ്റ്. എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. വി. മുരുകദാസിന് വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് ബിജെപി സ്ഥാനാർത്ഥി പ്രണേഷ് രാജേന്ദ്രന്റെ ഔദ്യോഗിക പേജിൽ വന്ന പോസ്റ്റാണ് വിവാദമായത്. ‘മോതിരം’ ചിഹ്നത്തിൽ വോട്ട് രേഖപ്പെടുത്തണമെന്നും വികസനത്തിന്റെ തുടർച്ചയ്ക്കായി ഇടതുപക്ഷത്തെ വിജയിപ്പിക്കണമെന്നുമാണ് BJP സ്ഥാനാർത്ഥിയുടെ കുറിപ്പിലുള്ളത്. യുഡിഎഫിനെ രൂക്ഷമായി വിമർശിക്കുന്ന പോസ്റ്റ് മിനിറ്റുകൾക്കകം ഡിലീറ്റ് ചെയ്തെങ്കിലും അപ്പോഴേക്കും സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സംഭവം പുറത്തുവന്നതോടെ കടുത്ത ആരോപണവുമായി യുഡിഎഫ് സ്ഥാനാർത്ഥി സുമേഷ് അച്യുതൻ രംഗത്തെത്തി. എൽഡിഎഫും ബിജെപിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ പരസ്യമായ തെളിവാണിതെന്നും ‘ഡീൽ’ രാഷ്ട്രീയം സത്യമാണെന്ന് ഇതോടെ തെളിഞ്ഞതായും സുമേഷ് അച്ചുതൻ പ്രതികരിച്ചു.
സംഭവം വിവാദമായതോടെ പോസ്റ്റ് പിൻവലിക്കുകയും വിശദീകരണവുമായി പ്രണേഷ് രാജേന്ദ്രൻ രംഗത്തെത്തി. പോസ്റ്റ് വന്നത് എങ്ങനെയെന്ന് അറിയില്ലെന്നും പേജ് ഹാക്ക് ചെയ്യപ്പെട്ടതാണോ എന്ന് പരിശോധിക്കുമെന്നും പൊലീസിൽ പരാതി നൽകുമെന്നും ബിജെപി സ്ഥാനാർഥി വ്യക്തമാക്കി.