
തിരുവനന്തപുരം: കേരളത്തിൽ പിണറായി വിജയൻ സർക്കാരിന്റെ ഭരണത്തിന് ഇന്ന് അന്ത്യമാകുമെന്നും യുഡിഎഫ് ചരിത്ര വിജയം നേടുമെന്നും കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആന്റണി. തിരുവനന്തപുരം ജഗതി യുപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം അലയടിക്കുന്നുണ്ടെന്നും വോട്ടെണ്ണിക്കഴിയുമ്പോൾ യുഡിഎഫിന്റെ ഏകപക്ഷീയമായ മുന്നേറ്റം കാണാൻ സാധിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കേരളം ഇത്തവണ യുഡിഎഫ് തൂത്തുവാരുന്ന കാഴ്ചയാകും ഉണ്ടാകുകയെന്ന് ആന്റണി പറഞ്ഞു. സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും അഴിമതിക്കുമെതിരെ പ്രബുദ്ധരായ വോട്ടർമാർ കടുത്ത ശിക്ഷ നൽകും. ജനാധിപത്യ സംവിധാനത്തിൽ ജനങ്ങളെ വെല്ലുവിളിക്കുന്ന ഭരണകൂടങ്ങൾക്ക് ബാലറ്റിലൂടെ ലഭിക്കുന്ന മറുപടിയാകും ഈ തെരഞ്ഞെടുപ്പ് ഫലം. ഇന്ന് വൈകിട്ട് ആറ് മണിക്ക് വോട്ടെടുപ്പ് അവസാനിക്കുന്നതോടെ എൽഡിഎഫ് ഭരണത്തിന്റെ അസ്തമയം കുറിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുന്നണിയുടെ രാഷ്ട്രീയ ചരിത്രത്തിൽ ഇതുവരെ കാണാത്ത തരത്തിലുള്ള പിന്തുണയാണ് ജനങ്ങളിൽ നിന്ന് ലഭിക്കുന്നത്. കാലങ്ങളായി യുഡിഎഫിനെ ശക്തമായി എതിർത്തവർ പോലും ഇത്തവണ ഭരണമാറ്റം ആഗ്രഹിക്കുന്നു. അവരെല്ലാം യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും വികാരം ഉൾക്കൊണ്ടുള്ള വോട്ടിംഗാണ് ബൂത്തുകളിൽ നടക്കുന്നതെന്നും ആന്റണി മാധ്യമങ്ങളോട് വ്യക്തമാക്കി.