തലസ്ഥാനം ഇളക്കിമറിക്കാൻ പ്രിയങ്ക; യുഡിഎഫ് പ്രചാരണത്തിന് ആവേശമേകാൻ പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിലെത്തും

Jaihind News Bureau
Thursday, April 2, 2026

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിലായിരിക്കെ യുഡിഎഫ് പ്രവർത്തകർക്ക് ആവേശമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എം.പി ഇന്ന് കേരളത്തിലെത്തും. രാവിലെ തിരുവനന്തപുരത്ത് വിമാനമിറങ്ങുന്ന പ്രിയങ്ക, നേരെ ചിറയിൻകീഴ് മണ്ഡലത്തിൽ നടക്കുന്ന വിപുലമായ പൊതുയോഗത്തിൽ പങ്കെടുക്കും. തുടർന്ന് കൊല്ലം ജില്ലയിലെ വിവിധ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും അവർ സജീവമാകും. യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയമുറപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പ്രിയങ്കയുടെ സന്ദർശനം പ്രവർത്തകർക്കിടയിൽ വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.

വൈകുന്നേരം തിരുവനന്തപുരം വട്ടിയൂർക്കാവിൽ നടക്കുന്ന കൂറ്റൻ പൊതുസമ്മേളനമാണ് പ്രിയങ്കയുടെ ഇന്നത്തെ സന്ദർശനത്തിലെ പ്രധാന ആകർഷണം. വട്ടിയൂർക്കാവിലെ വോട്ടർമാരെയും പ്രവർത്തകരെയും അഭിസംബോധന ചെയ്യുന്ന പ്രിയങ്ക ഗാന്ധി, സംസ്ഥാന സർക്കാരിനെതിരെയും ബിജെപിക്കെതിരെയും കടുത്ത വിമർശനങ്ങൾ ഉയർത്തുമെന്നാണ് സൂചന. കേരള രാഷ്ട്രീയത്തിൽ ഇപ്പോൾ സജീവമായി ചർച്ച ചെയ്യപ്പെടുന്ന സിപിഎം-ബിജെപി അന്തർധാര, ശബരിമല സ്വർണ്ണകൊള്ള തുടങ്ങിയ വിവാദ വിഷയങ്ങൾ പ്രിയങ്ക തന്റെ പ്രസംഗത്തിൽ ഉന്നയിച്ചേക്കും.

പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ കൂടുതൽ ദേശീയ നേതാക്കളെ കേരളത്തിലെത്തിച്ച് ഭരണം പിടിക്കാനാണ് യുഡിഎഫ് നീക്കം. വരും ദിവസങ്ങളിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസിന്റെ കൂടുതൽ താരപ്രചാരകർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തുന്നതോടെ തിരഞ്ഞെടുപ്പ് പോരാട്ടം കൂടുതൽ കടുക്കും. പ്രിയങ്കയുടെ ഇന്നത്തെ സന്ദർശനത്തോടെ തെക്കൻ കേരളത്തിലെ യുഡിഎഫ് ക്യാമ്പുകൾ പൂർണ്ണ സജ്ജമായിക്കഴിഞ്ഞു.