
പതിറ്റാണ്ടുകളോളം സി.പി.എമ്മിനൊപ്പം പ്രവർത്തിച്ച ജി. സുധാകരനെതിരെ മുഖ്യമന്ത്രി നടത്തുന്ന പരാമർശങ്ങൾ വിലകുറഞ്ഞതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. സി.പി.എം വിട്ടു വരുന്നവർക്ക് യു.ഡി.എഫ് പിന്തുണ നൽകാൻ പാടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം ഇരട്ടത്താപ്പാണ്. കെ.ടി. ജലീൽ, വി. അബ്ദുറഹ്മാൻ, മുസ്തഫ തുടങ്ങിയ കോൺഗ്രസ്-ലീഗ് പശ്ചാത്തലമുള്ളവരെ സി.പി.എം സ്ഥാനാർത്ഥികളാക്കിയത് അദ്ദേഹം ഓർമ്മിപ്പിച്ചു. ബി.ജെ.പി ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് പാലക്കാട് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ സരിന്റെയും മുൻപ് സി.പി.എം പിന്തുണയോടെ ജയിച്ച് ബി.ജെ.പിയിൽ ചേർന്ന അൽഫോൺസ് കണ്ണന്താനത്തിന്റെയും ഉദാഹരണങ്ങൾ സതീശൻ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുമായി ഫേസ്ബുക്ക് പോസ്റ്റിലൂടെയല്ല, നേരിട്ടുള്ള സംവാദത്തിനാണ് പ്രതിപക്ഷം തയ്യാറെന്ന് സതീശൻ വ്യക്തമാക്കി. ചോദ്യങ്ങൾക്ക് മറുപടിയില്ലാത്തതിനാലാണ് മുഖ്യമന്ത്രി സംവാദത്തിൽ നിന്ന് ഒളിച്ചോടുന്നത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ വീട് നിർമ്മാണത്തെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത് “യമണ്ടൻ നുണ”യാണെന്ന് തെളിവുകൾ സഹിതം താൻ സ്ഥാപിച്ചെന്നും, അതിനുശേഷം മുഖ്യമന്ത്രി ആ വിഷയം മിണ്ടിയിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു. മുഖ്യമന്ത്രിയെക്കൊണ്ട് കള്ളങ്ങൾ പറയിപ്പിക്കാൻ അദ്ദേഹത്തിന് കുറിപ്പുകൾ നൽകുന്നവർ ശ്രമിക്കുന്നുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു.
സി.പി.എം മതേതരത്വത്തെക്കുറിച്ച് ക്ലാസെടുക്കുന്നത് പരിഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. 1977-ൽ ജനസംഘത്തെ വെള്ളപൂശി ദേശാഭിമാനിയിൽ ഇ.എം.എസ് ലേഖനമെഴുതിയ ചരിത്രം അദ്ദേഹം ഓർമ്മിപ്പിച്ചു. വെൽഫെയർ പാർട്ടി യു.ഡി.എഫിനെ പിന്തുണച്ചപ്പോൾ ബഹളമുണ്ടാക്കിയ സി.പി.എം, ഇപ്പോൾ എസ്.ഡി.പി.ഐയുടെയും പി.ഡി.പിയുടെയും പിന്തുണ സ്വീകരിക്കുന്നത് അവരുടെ കാപട്യമാണ് പുറത്തുകൊണ്ടുവരുന്നത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി ആർ.എസ്.എസുമായും ജമാഅത്തെ ഇസ്ലാമിയുമായും വരെ വിട്ടുവീഴ്ച ചെയ്യാൻ സി.പി.എം തയ്യാറാകുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
വികസന വിഷയങ്ങളിൽ ചർച്ചയ്ക്ക് പ്രതിപക്ഷം എപ്പോഴും തയ്യാറാണെന്ന് സതീശൻ വ്യക്തമാക്കി. വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തിൽ ഉമ്മൻചാണ്ടി സർക്കാരിനെതിരെ അഴിമതി ആരോപിച്ചവർ ഇപ്പോൾ അതിന്റെ ക്രെഡിറ്റ് എടുക്കാൻ ശ്രമിക്കുന്നത് ‘എട്ടുകാലി മമ്മൂഞ്ഞ്’ സ്റ്റൈലാണെന്ന് അദ്ദേഹം പരിഹസിച്ചു. ഗെയിലിനെതിരെയും കൊച്ചി മെട്രോയ്ക്കെതിരെയും സമരം ചെയ്തവരാണ് വികസന നായകരായി ചമയുന്നത്. കൂടാതെ, ന്യൂനപക്ഷങ്ങളുടെ സ്വത്തുവകകൾ ലക്ഷ്യമിട്ടുള്ള എഫ്.സി.ആർ.എ ഭേദഗതിയെ കോൺഗ്രസ് ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.