
പത്തനംതിട്ട: സി.പി.എം – ബി.ജെ.പി ബാന്ധവത്തെ കടന്നാക്രമിച്ചും തുറന്നുകാട്ടിയും രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പര്യടനം പത്തനംതിട്ടയില്‍ ആവേശത്തിരയിളക്കി. മധ്യകേരളത്തിലെ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വര്‍ദ്ധിത വീര്യം പകര്‍ന്നെത്തിയ രാഹുല്‍ ഗാന്ധി, പത്തനംതിട്ടയിലെ ജനസാഗരത്തെ സാക്ഷിനിര്‍ത്തി മലയാളത്തില്‍ ‘സ്വര്‍ണ്ണം കട്ടത് ആരപ്പാ?’ എന്ന് ചോദിച്ചുകൊണ്ടാണ് തന്റെ പ്രസംഗം ആരംഭിച്ചത്. ശബരിമലയില്‍ നിന്ന് സ്വര്‍ണ്ണം കട്ടിട്ട് പകരം ചെമ്പ് വെച്ചവരാണ് ഇടതുമുന്നണിക്കാരെന്ന് അദ്ദേഹം കടുത്ത ഭാഷയില്‍ കുറ്റപ്പെടുത്തി.
ക്ഷേത്രങ്ങളുടെയും വിശ്വാസങ്ങളുടെയും സംരക്ഷണത്തെപ്പറ്റി ലോകമെമ്പാടും നടന്ന് പ്രസംഗിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, കേരളത്തിലെത്തിയപ്പോള്‍ ശബരിമലയിലെ സ്വര്‍ണക്കൊള്ളയെക്കുറിച്ച് ഒരക്ഷരം മിണ്ടാത്തത് വലിയ ഇരട്ടത്താപ്പാണെന്ന് രാഹുല്‍ ഗാന്ധി തുറന്നടിച്ചു. ബി.ജെ.പി – സി.പി.എം അന്തര്‍ധാരയെ അക്കമിട്ട് നിരത്തിയായിരുന്നു രാഹുലിന്റെ കടന്നാക്രമണം. കേരളത്തില്‍ എല്‍.ഡി.എഫ് വീണ്ടും അധികാരത്തില്‍ വരണമെന്നാണ് ബി.ജെ.പി ആഗ്രഹിക്കുന്നതെന്നും, ഡൊണാള്‍ഡ് ട്രംപ് മോദിയെ വിരട്ടി നിര്‍ത്തിയിരിക്കുന്നത് പോലെ, മോദി പിണറായി വിജയനെ വിരട്ടി തന്റെ വരുതിയിലാക്കിയിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
കാര്‍ഷിക മേഖലയുടെ നട്ടെല്ലൊടിക്കുകയും ഇന്ത്യയുടെ അഭിമാനം ട്രംപിന് മുന്നില്‍ അടിയറവ് വെക്കുകയും ചെയ്ത മോദിയുടെ നയങ്ങളെ രാഹുല്‍ ഗാന്ധി രൂക്ഷമായി വിമര്‍ശിച്ചു. യു.ഡി.എഫ് അധികാരത്തിലേറുമ്പോള്‍ റബര്‍ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരെ സംരക്ഷിക്കുന്ന പദ്ധതികള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ നടപ്പിലാക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. യു.ഡി.എഫ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന ‘ഇന്ദിരാ ഗ്യാരന്റി’ പദ്ധതികള്‍ എടുത്തുപറഞ്ഞ അദ്ദേഹം, സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ സ്നേഹത്തോടും ബഹുമാനത്തോടും കാരുണ്യത്തോടും കൂടി പരിഗണിക്കുന്ന ഒരു ഭരണകൂടം അധികാരത്തില്‍ വരുമെന്ന് വ്യക്തമാക്കി.
അടൂര്‍ ബസ് സ്റ്റാന്‍ഡ് കോര്‍ണറിലും പത്തനംതിട്ട പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തും നടന്ന പൊതുയോഗങ്ങളില്‍ രാഹുല്‍ ഗാന്ധിക്ക് ആവേശകരമായ വരവേല്‍പ്പാണ് പ്രവര്‍ത്തകര്‍ നല്‍കിയത്. പരസ്യപ്രചാരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ, യു.ഡി.എഫ് ക്യാമ്പുകളെ അങ്ങേയറ്റം ആവേശത്തിലാഴ്ത്തിയാണ് രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനം തുടരുന്നത്.