
വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. മുരളീധരനെതിരെ വ്യാജ വാർത്ത നൽകിയ റിപ്പോർട്ടർ ചാനലിനെതിരെ തിരുവനന്തപുരം സിറ്റി സൈബർ പോലീസ് കേസെടുത്തു. കോൺഗ്രസ് റാലിയിൽ ആളെ കൂട്ടാൻ പരസ്യം നൽകിയെന്ന രീതിയിലുള്ള വ്യാജ വാർത്ത ചാനൽ സംപ്രേഷണം ചെയ്തിരുന്നു. ഈ വാർത്തയിലൂടെ പൊതുജനങ്ങളിൽ പ്രകോപനം സൃഷ്ടിക്കാനും ലഹള ഉണ്ടാക്കാൻ പ്രേരിപ്പിക്കാനും ശ്രമിച്ചുവെന്ന് എഫ്ഐആറിൽ പോലീസ് വ്യക്തമാക്കുന്നു. കെ. മുരളീധരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിയമനടപടി.
വൈദ്യുതി വകുപ്പിന്റെ ‘പവർ സപ്ലൈ’ ആപ്പിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പ് ദുരുപയോഗം ചെയ്താണ് റാലിക്ക് ആളെ ആവശ്യമുണ്ടെന്ന രീതിയിൽ വ്യാജ സന്ദേശം പ്രചരിപ്പിച്ചത്. ഇതിന് പിന്നിൽ സിപിഎം കേന്ദ്രങ്ങളാണെന്ന് യുഡിഎഫ് നേതൃത്വം ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നേരിടാൻ കഴിയാത്തതിന്റെ ഭയത്താൽ സ്ഥാനാർത്ഥി വി.കെ പ്രശാന്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ആസൂത്രിത നീക്കമാണിതെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി. ഇത്തരം വ്യാജ പ്രചാരണങ്ങൾ ജനം തള്ളിക്കളയുമെന്ന് യുഡിഎഫ് നേതൃത്വം വ്യക്തമാക്കി.
സിപിഎം സ്ഥാനാർത്ഥി വി.കെ പ്രശാന്തിന്റെ വഴിവിട്ട പ്രചാരണ രീതികൾക്കെതിരെ കെ. മുരളീധരൻ തിരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിക്കും പരാതി നൽകി. തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഇത്രയും തരംതാഴ്ന്ന രീതിയിലുള്ള പ്രചാരണം കണ്ടിട്ടില്ലെന്ന് മുരളീധരൻ രൂക്ഷമായി പ്രതികരിച്ചു. വട്ടിയൂർക്കാവിലെ വോട്ടർമാർക്കിടയിൽ സ്ഥാനാർത്ഥിക്കുള്ള സ്വീകാര്യതയിൽ പരിഭ്രാന്തരായ സിപിഎം, പരാജയം മുന്നിൽ കണ്ടാണ് ഇത്തരം കുൽസിത പ്രവൃത്തികളിലേക്ക് നീങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.