‘കണ്ണൂർ വിട്ട് അമ്പലപ്പുഴയിൽ വന്ന് ജയിച്ചു കാണിക്ക്’; പിണറായിയെയും ഗോവിന്ദനെയും വെല്ലുവിളിച്ച് ജി. സുധാകരൻ

Jaihind News Bureau
Sunday, March 29, 2026

 മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ കടുത്ത രാഷ്ട്രീയ വെല്ലുവിളിയുമായി ജി. സുധാകരൻ. കണ്ണൂരിലെ സുരക്ഷിത മണ്ഡലങ്ങൾ വിട്ട് അമ്പലപ്പുഴയിൽ വന്ന് മത്സരിച്ച് ജയിക്കാൻ അദ്ദേഹം ഇവരെ വെല്ലുവിളിച്ചു. സ്വന്തം തട്ടകത്തിന് പുറത്ത് ജനപിന്തുണ തെളിയിക്കാൻ നേതൃത്വത്തിന് സാധിക്കുമോ എന്ന ചോദ്യമാണ് സുധാകരൻ ഉയർത്തുന്നത്.

 എല്ലാ രാഷ്ട്രീയ പാർട്ടികളിൽ നിന്നുമുള്ള വോട്ടുകൾ ലഭിക്കുമ്പോഴാണ് ഒരു സ്ഥാനാർത്ഥി യഥാർത്ഥത്തിൽ ജനകീയനാകുന്നതെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി. ജയിക്കുന്ന ഒരു സ്ഥാനാർത്ഥിക്ക് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ആവശ്യമാണ്. എന്നാൽ കണ്ണൂരിൽ ഇതിൽ നിന്നും വ്യത്യസ്തമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മതേതര വോട്ടുകളും പൊതുസമ്മതിയും നേടി വിജയിക്കുന്നതാണ് യഥാർത്ഥ രാഷ്ട്രീയ പോരാട്ടമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കണ്ണൂർ ജില്ലയിലെ അഞ്ച് മണ്ഡലങ്ങൾ സി.പി.എം നേതൃത്വത്തിന് ജയിക്കാൻ വേണ്ടി മാത്രം പ്രത്യേകമായി ഉണ്ടാക്കി വെച്ചിരിക്കുന്നതാണെന്ന് സുധാകരൻ പരിഹസിച്ചു. അവിടെ ജയിക്കുന്നത് ഒരു വലിയ രാഷ്ട്രീയ നേട്ടമായി കാണാനാവില്ല. ഈ സുരക്ഷിത മണ്ഡലങ്ങളുടെ തണലിലാണ് പിണറായി വിജയനും എം.വി. ഗോവിന്ദനും നിൽക്കുന്നതെന്നും, ഇതിന് പുറത്ത് ഇറങ്ങി ജനവിധി തേടാൻ ഇവർക്ക് ഭയമാണെന്നും അദ്ദേഹം ആരോപിച്ചു.

ഈ വെല്ലുവിളി കേട്ട് ആരും ഇങ്ങോട്ട് വരേണ്ടതില്ലെന്നും, നിങ്ങൾക്ക് വേണ്ടി അവിടെ സീറ്റുകൾ ഒരുക്കി വെച്ചിട്ടുണ്ടെന്നും സുധാകരൻ പരിഹാസരൂപേണ പറഞ്ഞു. നിലവിലെ പാർട്ടി നേതൃത്വത്തിന്റെ ശൈലിയോടുള്ള കടുത്ത അതൃപ്തിയാണ് സുധാകരന്റെ വാക്കുകളിൽ നിഴലിക്കുന്നത്. അമ്പലപ്പുഴ പോലെയുള്ള മണ്ഡലങ്ങളിൽ മത്സരിക്കുക എന്നത് കണ്ണൂരിലെ കോട്ടകളിൽ ഇരിക്കുന്നതുപോലെ എളുപ്പമല്ലെന്ന വ്യക്തമായ സൂചനയും അദ്ദേഹം നൽകി.