
കേരളത്തിലെ പിണറായി വിജയൻ സർക്കാരിന്റെ ‘കാടത്തത്തിന്റേയും’ പോലീസ് രാജിന്റെയും ഏറ്റവും വലിയ അടയാളമായിരുന്നു തോമസ് എന്ന ആ യുവാവ്. നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ വളഞ്ഞിട്ടു തല്ലിച്ചതച്ചപ്പോൾ, തലയിൽ മുറിവേറ്റ് ചോരയൊലിപ്പിച്ചു നിന്ന തോമസിന്റെ ചിത്രം ഓരോ ജനാധിപത്യ വിശ്വാസിയുടെയും ഉള്ളുലയ്ക്കുന്നതായിരുന്നു. അന്ന് പോലീസിന്റെ ലാത്തിയടിയേറ്റ് വീണ ആ പോരാളി ഇന്ന് ആലപ്പുഴ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി ജനവിധി തേടുമ്പോൾ, കാലം കരുതിവെച്ച കാവ്യനീതിയാണ് നടപ്പിലാകുന്നത്.
അടിച്ചമർത്താൻ നോക്കിയ ഭരണകൂടത്തിന് മുന്നിൽ തലയുയർത്തി നിൽക്കുന്ന ഈ സ്ഥാനാർത്ഥിത്വം കേവലം ഒരു മത്സരമല്ല, മറിച്ച് ജനാധിപത്യത്തെ വെല്ലുവിളിച്ചവർക്കുള്ള ശക്തമായ രാഷ്ട്രീയ മറുപടിയാണ്. അന്ന് പോലീസുകാർ വളഞ്ഞിട്ട് തല്ലിയവനെ, നാളെ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുമ്പോൾ അതേ പോലീസ് ഉദ്യോഗസ്ഥർക്ക് സല്യൂട്ട് ചെയ്യേണ്ടി വരുന്ന അവസ്ഥയുണ്ടാകുന്നു. ഇതാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പ്രസ്ഥാനത്തിന്റെ കരുത്തും രാഷ്ട്രീയ മര്യാദയും.
ക്രൂരമായ അടിച്ചമർത്തലുകളെ അതിജീവിച്ച് ജനഹൃദയങ്ങളിലേക്ക് നടന്നുകയറുന്ന തോമസിന്റെ സ്ഥാനാർത്ഥിത്വം ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് ചിത്രം മാറ്റിവരച്ചിരിക്കുകയാണ്. ഭരണകൂട ഭീകരതയ്ക്കെതിരെയും മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിനെതിരെയും ബാലറ്റിലൂടെ പ്രതികരിക്കാൻ ഒരുങ്ങുന്ന വോട്ടർമാർക്ക് മുന്നിൽ തോമസ് ഒരു വ്യക്തിയല്ല, മറിച്ച് അതിജീവനത്തിന്റെ പ്രതീകമാണ്.