മുജ്തബ ഖമേനിയല്ല; ചര്‍ച്ചകള്‍ നടത്തുന്നത് ഇറാന്റെ ഉന്നതനായ നേതാവുമായാണെന്ന് ട്രംപ്

Jaihind News Bureau
Tuesday, March 24, 2026

വാഷിംഗ്ടണ്‍: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ഭരണകൂടത്തിലെ അതീവ ഉന്നതനായ ഒരു നേതാവുമായി അമേരിക്ക ചര്‍ച്ചകള്‍ നടത്തുകയാണെന്ന് ഡൊണള്‍ഡ് ട്രംപ്. എന്നാല്‍ ഈ ചര്‍ച്ചകളില്‍ ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനി ഉള്‍പ്പെട്ടിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്.

ട്രംപിന്റെ വിശ്വസ്തരായ ജാറെഡ് കുഷ്‌നര്‍, സ്റ്റീവ് വിറ്റ്കോഫ് എന്നിവരാണ് ഈ നിര്‍ണ്ണായക ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഇറാന്റെ നേതൃനിരയിലെ ഒന്നും രണ്ടും ഘട്ടത്തിലുള്ള പ്രമുഖരെ തങ്ങള്‍ തുടച്ചുനീക്കിയെന്നും എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ നടത്തുന്നത് അവിടുത്തെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന ഒരു നേതാവുമായാണെന്നും ട്രംപ് അവകാശപ്പെട്ടു. സുരക്ഷാ കാരണങ്ങളാല്‍ ഈ വ്യക്തിയുടെ പേര് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.

പരമോന്നത നേതാവ് മുജ്തബ ഖമേനിയുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന സിഎന്‍എന്‍ പ്രതിനിധിയുടെ ചോദ്യത്തിന് ‘ഇല്ല’ എന്നായിരുന്നു ട്രംപിന്റെ മറുപടി. മുജ്തബ ഖമേനി ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യത്തില്‍ പോലും വ്യക്തതയില്ലെന്നും ഇടയ്ക്ക് വരുന്ന ചില പ്രസ്താവനകള്‍ അല്ലാതെ അദ്ദേഹത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

നിലവില്‍ അഞ്ച് ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഈ വെളിപ്പെടുത്തല്‍ വരുന്നത്. പരമോന്നത നേതാവിനെ മറികടന്നുകൊണ്ട് നടക്കുന്ന ഈ ‘രഹസ്യ ചര്‍ച്ചകള്‍’ ഇറാനിലെ ആഭ്യന്തര രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിതെളിച്ചേക്കാം. ഈ നീക്കം യുദ്ധം ശാശ്വതമായി അവസാനിപ്പിക്കാന്‍ സഹായിക്കുമോ എന്നാണ് രാജ്യാന്തര സമൂഹം ഉറ്റുനോക്കുന്നത്.