
നേമം മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ സമർപ്പിച്ച തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വൻ ആസ്തിവിവരങ്ങൾ മറച്ചുവെച്ചതായി പരാതി. ബംഗളൂരുവിലെ അതിസമ്പന്ന മേഖലയിൽ 200 കോടി രൂപ വിപണി മൂല്യമുള്ള ആഡംബര വസതി സ്വന്തമായി ഉണ്ടായിട്ടും, തനിക്ക് സ്വന്തമായി വീടില്ലെന്നാണ് രാജീവ് ചന്ദ്രശേഖർ സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനെതിരെ കൃത്യമായ തെളിവുകൾ സഹിതം കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.
നേമം മണ്ഡലത്തിൽ മത്സരിക്കുന്നതിനായി സമർപ്പിച്ച നാമനിർദ്ദേശ പത്രികയ്ക്കൊപ്പമുള്ള സത്യവാങ്മൂലത്തിലാണ് തനിക്ക് സ്വന്തമായി വീടോ വാഹനമോ ഇല്ലെന്ന വിചിത്രമായ വാദം ബിജെപി സ്ഥാനാർത്ഥി ഉയർത്തിയത്. എന്നാൽ, ബംഗളൂരു കോറമംഗലയിൽ 1.07 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന 49,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വസതി രാജീവ് ചന്ദ്രശേഖറിന്റേതാണെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. ഈ പ്രോപ്പർട്ടിയുടെ നികുതി അടച്ച രസീതുകൾ ഉൾപ്പെടെയുള്ള രേഖകൾ പരാതിയോടൊപ്പം ഹാജരാക്കിയിട്ടുണ്ട്.
രാജ്യത്തെ പ്രമുഖ വ്യവസായിയായ സ്ഥാനാർത്ഥി ബോധപൂർവ്വം വസ്തുതകൾ മറച്ചുവെച്ച് കമ്മീഷനെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്. വ്യാജ സത്യവാങ്മൂലം നൽകിയ ബിജെപി സ്ഥാനാർത്ഥിയെ ജനപ്രാതിനിധ്യ നിയമപ്രകാരം അയോഗ്യനാക്കണമെന്ന് കോൺഗ്രസ് പരാതിയിൽ ആവശ്യപ്പെട്ടു. ബിജെപി നേതൃത്വം ഉയർത്തുന്ന സുതാര്യത എന്ന വാദം വെറും പൊള്ളയാണെന്ന് ഈ സംഭവം തെളിയിക്കുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു.