ഇസ്രായേലിൽ മലയാളി യുവാവ് മരിച്ചു; യുദ്ധത്തിനിടെയുണ്ടായ അപകടമെന്ന് സംശയം

Jaihind News Bureau
Saturday, March 21, 2026

ഇസ്രായേലിൽ ജോലി ചെയ്തിരുന്ന കല്ലമ്പലം സ്വദേശി സുരേഷ് സുന്ദരേശൻ (42) മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. കല്ലമ്പലം മുത്താന ശിവശൈലം സ്വദേശിയായ സുരേഷ് മരിച്ച വിവരം കഴിഞ്ഞ ദിവസം ഇസ്രായേലിലെ മലയാളി കൂട്ടായ്മയാണ് വീട്ടുകാരെ വിളിച്ച് അറിയിച്ചത്. സംഭവത്തിൽ വ്യക്തത തേടി ബന്ധുക്കൾ കല്ലമ്പലം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഒരു വർഷം മുൻപാണ് ലേബർ വിസയിൽ സുരേഷ് ഇസ്രായേലിലേക്ക് പോയത്. ആറുമാസം മുൻപ് മാതാവ് മരിച്ചതിനെത്തുടർന്ന് സുരേഷ് നാട്ടിലെത്തിയിരുന്നു. പിന്നീട് മടങ്ങിപ്പോകുകയായിരുന്നു. മാർച്ച് 17-നാണ് സുരേഷ് അവസാനമായി വീട്ടുകാരുമായി സംസാരിച്ചത്. താൻ ജോലി ചെയ്യുന്ന സ്ഥലത്തെ യുദ്ധസാഹചര്യത്തെക്കുറിച്ച് അന്ന് സുരേഷ് സംസാരിച്ചിരുന്നു. പച്ചക്കറി വാങ്ങാൻ പുറത്തുപോകുന്നു എന്നതായിരുന്നു നാട്ടിലേക്ക് അയച്ച അവസാന ശബ്ദസന്ദേശം. സുരേഷിന്റെ മരണം യുദ്ധത്തെത്തുടർന്നുള്ള ആക്രമണത്തിലാണോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

കുവൈറ്റിൽ ജോലി ചെയ്യുന്ന ഭാര്യയും ഏഴിലും അഞ്ചിലും പഠിക്കുന്ന രണ്ട് മക്കളുമടങ്ങുന്നതാണ് സുരേഷിന്റെ കുടുംബം. കുടുംബത്തിന്റെ ഏക അത്താണിയായ സുരേഷിന്റെ വിയോഗവാർത്ത നാട്ടുകാരെയും ബന്ധുക്കളെയും ഒരുപോലെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾക്കായി കാത്തിരിക്കുകയാണ് കുടുംബം.