
വേനൽ കടുത്തതോടെ ജില്ലയുടെ കിഴക്കൻ മേഖലയിൽ ചിക്കൻപോക്സ് പടരുന്നു. രോഗം സങ്കീർണ്ണമാകാതിരിക്കാൻ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ കർശന മുന്നറിയിപ്പ്. കഠിനമായ ചൂട് തുടരുന്നതിനിടെയാണ് കിഴക്കൻ മേഖലയിൽ ചിക്കൻപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ‘വെരിസെല്ല സോസ്റ്റർ’ (Varicella Zoster) എന്ന വൈറസാണ് ഈ രോഗത്തിന് കാരണം. ശ്വസിക്കുമ്പോഴും രോഗിയുമായി നേരിട്ട് അടുത്തിടപഴകുമ്പോഴുമാണ് പ്രധാനമായും വൈറസ് ബാധയുണ്ടാകുന്നത്. രോഗബാധിതർ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും രോഗാണുക്കൾ അതിവേഗം വായുവിലൂടെ മറ്റുള്ളവരിലേക്ക് പകരുന്നു.
10 വയസിൽ താഴെയുള്ള കുട്ടികളിലാണ് രോഗമേറെയും പിടിപെടുന്നത്. കുട്ടികളിൽ കാണപ്പെടുന്നത് സാധാരണ തരത്തിലായിരിക്കും. എന്നാൽ മുതിർന്നവരിൽ രോഗം കൂടുതൽ സങ്കീർണമായേക്കാം. പനി, ശരീരവേദന, ശരീരത്തിൽ കുമിളകൾ പ്രത്യക്ഷപ്പെടുക, കഠിനമായ ക്ഷീണം രോഗത്തിന്റെ ആരംഭത്തിൽ തലയുൾപ്പെടെയുള്ള ശരീരഭാഗങ്ങളിൽ ചെറിയ ചുവന്ന തടിപ്പുകൾ ഇവയാണ് പ്രധാന ലക്ഷണങ്ങൾ .
മുഖം, നെഞ്ച്, തലയോട്ടി എന്നിവിടങ്ങളിലാണ് ആദ്യം കുരുക്കൾ പ്രത്യക്ഷപ്പെടുക
രോഗം വന്നാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വ്യക്തിശുചിത്വം പാലിക്കണം
കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകണം
രോഗിയുമായുള്ള സമ്പർക്കം നിയന്ത്രിക്കണം
ചുമയ്ക്കുമ്പോൾ വായും മൂക്കും തൂവാല ഉപയോഗിച്ച് പൊത്തിപ്പിടിക്കണം
രോഗി ഉപയോഗിച്ച പാത്രം, വസ്ത്രം എന്നിവ അണുവിമുക്തമാക്കുക
രോഗിയെ വായുസഞ്ചാരമുള്ള മുറിയിൽ വിശ്രമിക്കാൻ അനുവദിക്കുക
രോഗിക്ക് പോഷകാഹാരവും പഴങ്ങളും ധാരാളം വെള്ളവും നൽകണം
കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ എന്നിവർ കൂടുതൽ ശ്രദ്ധിക്കണം
ചിക്കൻപോക്സ് ചികിത്സയ്ക്കുള്ള മരുന്ന് സർക്കാർ ആശുപത്രികളിൽ നിന്ന് സൗജന്യമായി ലഭിക്കും. രോഗാരംഭത്തിൽ തന്നെ മരുന്ന് കഴിച്ചാൽ രോഗം സങ്കീർണമാകുന്നത് തടയാം. വേഗത്തിൽ പകരുന്ന വൈറസ് രോഗമാണ് ചിക്കൻപോക്സ്.