പുലര്‍ച്ചെ മുതല്‍ നീണ്ട ക്യൂ; കൊണ്ടോട്ടിയില്‍ കരിഞ്ചന്തയില്‍ ഗ്യാസ് വില്‍പന; സിലിണ്ടറിന് 2000 രൂപ

Jaihind News Bureau
Saturday, March 14, 2026

മലപ്പുറം: കൊണ്ടോട്ടി കൊട്ടുക്കരയില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോ എല്‍പിജി പമ്പ് കേന്ദ്രീകരിച്ച് നിയമവിരുദ്ധമായി ഗാര്‍ഹികവാണിജ്യ സിലിണ്ടറുകളില്‍ ഗ്യാസ് നിറച്ചു നല്‍കിയതായി കണ്ടെത്തി. കൊട്ടുക്കരയിലെ എസ്.എ. ഓട്ടോ എല്‍പിജി പമ്പിലാണ് വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാനുള്ള അനുമതി ദുരുപയോഗം ചെയ്ത് സിലിണ്ടറുകളിലേക്ക് ഗ്യാസ് മാറ്റിയത്. സംഭവത്തില്‍ പോലീസ് ഇടപെട്ട് വില്‍പന തടഞ്ഞു.

വാഹനങ്ങള്‍ക്ക് ഗ്യാസ് നിറയ്ക്കാന്‍ മാത്രമാണ് പമ്പിന് അനുമതിയുള്ളത്. എന്നാല്‍ നിയമം ലംഘിച്ച് സിലിണ്ടറുകളിലേക്ക് നേരിട്ട് ഗ്യാസ് നിറച്ചു നല്‍കുകയായിരുന്നു. 2000 രൂപ എന്ന ഉയര്‍ന്ന നിരക്കിലാണ് ഓരോ സിലിണ്ടറും നിറച്ചത്.
അനധികൃതമായി ഗ്യാസ് കിട്ടുമെന്നറിഞ്ഞതോടെ പുലര്‍ച്ചെ നാല് മണി മുതല്‍ തന്നെ സിലിണ്ടറുകളുമായി പമ്പിന് മുന്നില്‍ ജനങ്ങള്‍ തടിച്ചുകൂടി. കഴിഞ്ഞ ദിവസം മാത്രം ആയിരത്തിലധികം ആളുകള്‍ക്ക് ഇത്തരത്തില്‍ ഗ്യാസ് നിറച്ചു നല്‍കിയതായാണ് വിവരം.