എന്തുകൊണ്ട് കെഎസ്ആര്‍ടിസി മാത്രം നഷ്ടത്തില്‍ ഓടുന്നു?; ചോദ്യവുമായി സുപ്രീംകോടതി

Jaihind News Bureau
Monday, March 9, 2026

കെഎസ്ആര്‍ടിസിയുടെ തുടര്‍ച്ചയായ നഷ്ടവും പ്രവര്‍ത്തന രീതിയും സംബന്ധിച്ച് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. സ്വകാര്യ ബസുകള്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കെഎസ്ആര്‍ടിസി എന്തുകൊണ്ട് നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. ഇത്രയേറെ നഷ്ടം ഉണ്ടാകുന്നതിന്റെ കാരണം വ്യക്തമല്ലെന്നും കോടതി നിരീക്ഷിച്ചു.

വിരമിച്ച കെഎസ്ആര്‍ടിസി ഇന്‍സ്‌പെക്ടര്‍ പ്രദീപ് ഡി. നായരുടെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ വൈകിയതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയാണ് കോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) തുക ഏതെങ്കിലും സ്ഥാപനത്തിന്റെ ഔദാര്യമല്ലെന്നും, അത് ജീവനക്കാരന്റെ നിയമപരമായ അവകാശമാണെന്നും കോടതി ഓര്‍മ്മിപ്പിച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം.

ലാഭം മാത്രം ലക്ഷ്യമിട്ടല്ല കെഎസ്ആര്‍ടിസി പ്രവര്‍ത്തിക്കുന്നതെന്ന് കോര്‍പ്പറേഷന് വേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു. ലാഭകരമല്ലാത്ത റൂട്ടുകളില്‍ പോലും ജനതാല്‍പര്യം മുന്‍നിര്‍ത്തി ബസുകള്‍ സര്‍വീസ് നടത്തേണ്ടി വരുന്നുണ്ട്. ഇത്തരത്തില്‍ സാമൂഹിക സേവനത്തിന് മുന്‍ഗണന നല്‍കുന്നതും നഷ്ടത്തിന് കാരണമാകുന്നുണ്ടെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.

എങ്കിലും, കോടതി ഈ വിഷയത്തില്‍ ഗൗരവമായ പരിശോധന തുടരുകയാണ്. കേസില്‍ എതിര്‍കക്ഷിയായ മുന്‍ ജീവനക്കാരന് സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക മാനേജ്‌മെന്റിനെക്കുറിച്ചും പ്രവര്‍ത്തന ശൈലിയെക്കുറിച്ചും കൂടുതല്‍ വ്യക്തത വരുത്താനാണ് കോടതിയുടെ നീക്കം.