‘പോറ്റിയുമായി സാമ്പത്തിക ഇടപാടുകളില്ല; അറിയാവുന്നതെല്ലാം പറഞ്ഞു’: സ്വര്‍ണ്ണക്കൊള്ളയില്‍ നടന്‍ ജയറാമിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

Jaihind News Bureau
Tuesday, February 17, 2026

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി നടന്‍ ജയറാമിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. കൊച്ചിയിലെ ഇഡി സോണല്‍ ഓഫീസില്‍ വെച്ച് നടന്ന ചോദ്യം ചെയ്യല്‍ ഏകദേശം മൂന്നര മണിക്കൂറോളം നീണ്ടുനിന്നു. കേസിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്തുന്നതിനാണ് താരത്തെ അന്വേഷണ സംഘം വിളിച്ചുവരുത്തിയത്.

ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളെ കണ്ട ജയറാം, അന്വേഷണ ഉദ്യോഗസ്ഥര്‍ ഉന്നയിച്ച എല്ലാ ചോദ്യങ്ങള്‍ക്കും തനിക്ക് അറിയാവുന്ന മറുപടികള്‍ നല്‍കിയതായി വ്യക്തമാക്കി. കേസിലെ പ്രധാനിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തനിക്ക് യാതൊരുവിധ സാമ്പത്തിക ഇടപാടുകളുമില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. തനിക്കറിയാവുന്ന വസ്തുതകള്‍ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വളരെ സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നതെന്ന് ജയറാം പറഞ്ഞു. കഠിനമായ ചോദ്യം ചെയ്യലോ സമ്മര്‍ദ്ദങ്ങളോ ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ മാന്യമായാണ് പെരുമാറിയതെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ രേഖകളൊന്നും ഹാജരാക്കാന്‍ ഇഡി ആവശ്യപ്പെട്ടിട്ടില്ലെന്നും വീണ്ടും ഹാജരാകാന്‍ തനിക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടില്ലെന്നും താരം മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചു.