
ഒരു രാജ്യത്തിന്റെ പ്രാദേശിക അഖണ്ഡതയിലോ ഗവൺമെന്റിന്റെ പ്രവർത്തനങ്ങളിലോ ഉള്ള കടന്നുകയറ്റത്തെയാണ് പരമാധികാര ലംഘനം എന്ന് വിളിക്കുന്നത്. ഒരാൾക്ക് താല്പര്യമില്ലാത്ത കാര്യം ചെയ്യാൻ അയാളെ നിർബന്ധിക്കുന്നതിനെ ‘കൈപിടിച്ചു തിരിക്കുക’ (Arm-twisting) എന്ന് പറയാം. പ്രതിരോധം അവസാനിപ്പിച്ച് മറുപക്ഷത്തിന്റെ അധികാരത്തിന് കീഴ്പ്പെടുന്നതിനെയാണ് അടിയറവ് എന്ന് വിളിക്കുന്നത്. അമേരിക്കയും ഭാരതവും തമ്മിൽ ഇപ്പോൾ സംഭവിച്ചിരിക്കുന്നത് ഇത്തരം കാര്യങ്ങളുടെ വ്യക്തമായ ഉദാഹരണമാണ്. ഇത് മനസ്സിലാക്കാൻ പുറത്തുവന്ന പ്രസ്താവനകൾ മാത്രം വായിച്ചാൽ മതിയാകും.
2025 ഓഗസ്റ്റ് 6-ലെ തന്റെ എക്സിക്യൂട്ടീവ് ഓർഡർ 14329-ൽ ഡൊണാൾഡ് ട്രംപ് ഇപ്രകാരം എഴുതി: “റഷ്യൻ ഫെഡറേഷനിൽ നിന്ന് നേരിട്ടോ അല്ലാതെയോ എണ്ണ ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തിൽ, ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം അധിക നികുതി ചുമത്തേണ്ടത് ആവശ്യമാണെന്ന് ഞാൻ തീരുമാനിച്ചു.” എന്നാൽ ഫെബ്രുവരി 6-ലെ പുതിയ ഉത്തരവ് പറയുന്നത് മറ്റൊന്നാണ്: “റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തുമെന്നും, പകരം അമേരിക്കയിൽ നിന്ന് ഊർജ്ജ ഉൽപ്പന്നങ്ങൾ വാങ്ങുമെന്നും, അടുത്ത 10 വർഷത്തേക്ക് പ്രതിരോധ സഹകരണം വർധിപ്പിക്കുമെന്നും ഇന്ത്യ ഉറപ്പുനൽകിയിട്ടുണ്ട്.” ഇന്ത്യ ഇപ്പോൾ അമേരിക്ക ആഗ്രഹിക്കുന്നതുപോലെ പെരുമാറുന്നു എന്ന് കണ്ടെത്തിയതിനാൽ അധിക നികുതി ഒഴിവാക്കുന്നതായും ട്രംപ് വ്യക്തമാക്കുന്നു.
യഥാർത്ഥത്തിൽ, ഇന്ത്യയുടെ ‘നല്ല നടപ്പിന്’ അല്ലെങ്കിൽ വിധേയത്വത്തിന് ലഭിച്ച പ്രതിഫലമാണിത്. എന്നാൽ അമേരിക്ക ഭാരതത്തെ നിരീക്ഷിക്കുന്നത് തുടരുമെന്നും, വീണ്ടും റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയാൽ 25 ശതമാനം നികുതി പുനഃസ്ഥാപിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് മാത്രമല്ല, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 500 ബില്യൺ ഡോളറിന്റെ (പ്രതിവർഷം 100 ബില്യൺ ഡോളർ) അമേരിക്കൻ ഉൽപ്പന്നങ്ങൾ വാങ്ങാമെന്നും ഇന്ത്യ സമ്മതിച്ചിട്ടുണ്ട്. 2024-ൽ ഇത് വെറും 40 ബില്യൺ ഡോളർ മാത്രമായിരുന്നു. ഇതിനു പകരമായി ഇന്ത്യയ്ക്ക് ലഭിച്ചതോ? മുമ്പ് നിലവിലില്ലാതിരുന്ന സ്ഥാനത്ത് 18 ശതമാനം നികുതി എന്ന ‘ഇളവ്’. ഇവിടെ പരമാധികാര ലംഘനവും ഭീഷണിയും അടിയറവും വ്യക്തമായി കാണാം. ജയശങ്കറോ ഇന്ത്യൻ ഗവൺമെന്റോ പറയുന്നത് കേൾക്കുന്നതിന് പകരം നാം ഒപ്പിട്ട രേഖകൾ വായിച്ചാൽ ഈ വ്യക്തത ലഭിക്കും.
എന്തുകൊണ്ടാണ് ഇന്ത്യ ഇത്രവേഗം കീഴടങ്ങിയത്? സാമ്പത്തിക വിദഗ്ധനായ അശോക് ബർധൻ ഇതിന് രണ്ട് കാരണങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഒന്നാമതായി, ഈ ഗവൺമെന്റിന്റെയും അതിന്റെ അനുയായികളുടെയും ദേശീയവാദം വെറും പൊള്ളയാണ്. ഇത് ആഭ്യന്തര രാഷ്ട്രീയത്തിനും തിരഞ്ഞെടുപ്പിനും പാകിസ്താൻ പേടി വളർത്താനും മാത്രമുള്ളതാണ്; വൻശക്തികളുമായി ഇടപെടുമ്പോൾ ഈ വീര്യം കാണില്ല. രണ്ടാമതായി, ഇന്ത്യയുടെ ഐടി, സാമ്പത്തിക മേഖലകൾ അമേരിക്കൻ വിപണിയുമായി അത്രമേൽ കെട്ടുപിണഞ്ഞു കിടക്കുന്നു. ഇന്ത്യയുടെ ഐടി കയറ്റുമതിയുടെ 70 ശതമാനവും അമേരിക്കയിലേക്കാണ്. നമ്മുടെ ഓഹരി വിപണിയിലെ നിക്ഷേപത്തിന്റെ വലിയൊരു പങ്കും അമേരിക്കൻ ഫണ്ടുകളിൽ നിന്നാണ് വരുന്നത്.
നമ്മുടെ ഈ 56 ഇഞ്ച് നെഞ്ചളവും ദേശീയതയും സ്വന്തം നാട്ടുകാരെ ഭീഷണിപ്പെടുത്താൻ മാത്രമുള്ളതാണ്. യഥാർത്ഥ ശത്രുവിനെ കാണുമ്പോൾ അത് വാടിപ്പോകുന്നു. ട്രംപിന് ഭാരതത്തെ നന്നായി അറിയാം. 2019-ലും ഇത്തരത്തിൽ ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്താൻ അദ്ദേഹം ഇന്ത്യയെ നിർബന്ധിതരാക്കിയിരുന്നു. അന്ന് ഇന്ത്യയുടെ ആശങ്കകളെ ട്രംപ് പുച്ഛിച്ചു തള്ളിയതായി ജോൺ ബോൾട്ടൺ തന്റെ പുസ്തകത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പൊഴിതാ റഷ്യൻ എണ്ണയുടെ കാര്യത്തിലും ഭാരതം സമാനമായ വിധേയത്വം ആവർത്തിച്ചിരിക്കുന്നു. വിദേശ ഇടപെടലുകൾ ഭരണപരമായ തീരുമാനങ്ങളെ സ്വാധീനിക്കുമ്പോൾ പരമാധികാരം ഇല്ലാതാകുന്നു. ഭാരതത്തിന്റെ പേരിൽ ഇവിടെ നടക്കുന്നത് ഒരു സമ്പൂർണ്ണ അടിയറവ് തന്നെയാണ്.