‘സ്വർണ്ണക്കൊള്ളയുടെ വേരുകൾ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്’; പാർട്ടിക്കാർക്കായി മുഖ്യമന്ത്രി പച്ചക്കൊടി കാട്ടുന്നുവെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Saturday, February 7, 2026

സ്വർണ്ണക്കൊള്ളക്കേസിലെ യഥാർത്ഥ പ്രതികൾ മുഖ്യമന്ത്രി പിണറായി വിജയന്റെ ഏറ്റവും അടുത്ത ആളുകളാണെന്ന് വ്യക്തമായതായി കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. കേസിൽ നാല് സിപിഎം നേതാക്കൾ ജയിലിലായിട്ടും അവർക്കെതിരെ പാർട്ടി നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ ജനങ്ങൾക്ക് ബോധ്യപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎമ്മും സർക്കാരും സ്വീകരിക്കുന്നതെന്ന് അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

സർക്കാരിന്റെ ബോധപൂർവ്വമായ അനാസ്ഥ കാരണമാണ് ഉണ്ണികൃഷ്ണൻ പോറ്റിയടക്കമുള്ള പ്രതികള്‍ ജയിലിൽ നിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞതെന്ന് ചെന്നിത്തല ആരോപിച്ചു. ഇടക്കാല കുറ്റപത്രം സമർപ്പിക്കാൻ സമ്മതിക്കാതെ കേസ് നീട്ടിക്കൊണ്ടുപോയി മന്ത്രിമാരെയും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെയും രക്ഷിച്ചെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സിപിഎം നേതാക്കൾ ജയിലിലേക്ക് പോകാൻ ക്യൂ നിൽക്കുന്ന അവസ്ഥയാണെന്നും അത് തടയാനാണ് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് കേസ് അട്ടിമറിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വർണ്ണക്കൊള്ള വിവാദത്തിൽ ഉൾപ്പെട്ട ദേവസ്വം മന്ത്രി വി.എൻ. വാസവന് അധികാരത്തിൽ തുടരാൻ ഒരു അവകാശവുമില്ലെന്നും അദ്ദേഹം ഉടനടി രാജി വെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കേസ് ഇല്ലാതാക്കാൻ ഉന്നതങ്ങളിൽ രഹസ്യ ചർച്ചകൾ നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിൽ നിന്ന് ഈ അട്ടിമറി നീക്കങ്ങൾക്ക് മുഖ്യമന്ത്രി പച്ചക്കൊടി കാട്ടിയതായി വ്യക്തമായെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.