
സിപിഎം രാഷ്ട്രീയത്തിൽ ഏറെ നാളായി തുടരുന്ന പിൻഗാമി ചർച്ചകൾക്ക് ആക്കം കൂട്ടി നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അപ്രതീക്ഷിത നീക്കം. സഭയിലെ ധനാഭ്യർത്ഥന ചർച്ചകളിൽ കാലങ്ങളായി പിന്തുടരുന്ന കീഴ്വഴക്കങ്ങൾ അട്ടിമറിച്ച്, മന്ത്രി പി.എ. മുഹമ്മദ് റിയാസിന് അസാധാരണ മുൻഗണന നൽകിയതാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നത്. സാധാരണയായി മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പുകളിലെ ചർച്ചകളാണ് സഭയിൽ ആദ്യം നടക്കാറുള്ളത്. എന്നാൽ ഇത്തവണ മുഖ്യമന്ത്രിയുടെ വകുപ്പുകൾക്ക് പകരം ആദ്യ ദിവസം തന്നെ റിയാസ് കൈകാര്യം ചെയ്യുന്ന പൊതുമരാമത്ത്, ടൂറിസം വകുപ്പുകൾ ചർച്ചയ്ക്കെടുക്കാൻ തീരുമാനിക്കുകയായിരുന്നു.
സഭയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് പൊതുമരാമത്ത് വകുപ്പിന് ഇത്രയും വലിയ പ്രാധാന്യം നൽകുന്നത്. പാർട്ടിയിലും ഭരണത്തിലും ഏറെ സീനിയോറിറ്റിയുള്ള പി. രാജീവ്, എം.ബി. രാജേഷ്, കെ.എൻ. ബാലഗോപാൽ തുടങ്ങിയ കരുത്തരായ മന്ത്രിമാരെ മറികടന്നാണ് റിയാസിനെ മുഖ്യമന്ത്രി മുന്നിലേക്ക് നിർത്തിയിരിക്കുന്നത്. ഈ മാറ്റം മന്ത്രിസഭയ്ക്കുള്ളിലും അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്. തനിക്ക് ശേഷം റിയാസ് എന്ന വ്യക്തമായ സൂചന വാക്കുകളിലൂടെയല്ല, മറിച്ച് ഭരണപരമായ നടപടിക്രമങ്ങളിലൂടെ മുഖ്യമന്ത്രി പരസ്യമാക്കുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
മുഖ്യമന്ത്രിയുടെ മരുമകൻ എന്നതിലുപരി പാർട്ടിയിൽ റിയാസിനെ തന്റെ പിൻഗാമിയായി ഉറപ്പിക്കാനുള്ള കൃത്യമായ പ്ലാനിന്റെ ഭാഗമായാണ് ഈ ‘സീനിയോറിറ്റി മാറ്റം’ കാണപ്പെടുന്നത്. ഭരണതലത്തിൽ റിയാസിന് നൽകുന്ന ഈ അമിത പ്രാധാന്യം വരും ദിവസങ്ങളിൽ നിയമസഭയ്ക്കുള്ളിലും പാർട്ടിക്കുള്ളിലും വലിയ രാഷ്ട്രീയ പോരുകൾക്കും ചർച്ചകൾക്കും വഴിവെച്ചേക്കും. ഈ നീക്കത്തിലൂടെ പാർട്ടിക്കുള്ളിലെ അധികാര സമവാക്യങ്ങളിൽ വലിയ മാറ്റങ്ങളാണ് മുഖ്യമന്ത്രി ലക്ഷ്യമിടുന്നതെന്നാണ് സൂചന.