
ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളും പ്രതിപക്ഷ പ്രതിഷേധവും ഇന്നും നിയമസഭയെ പ്രക്ഷുബ്ധമാക്കും. ചോദ്യോത്തരവേള ആരംഭിക്കുന്ന ഘട്ടത്തിൽ തന്നെ ഈ വിഷയം ഉന്നയിച്ച് സഭാനടപടികൾ തടസ്സപ്പെടുത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കം. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം സർക്കാർ ബോധപൂർവ്വം അട്ടിമറിക്കുന്നു എന്നാരോപിച്ചാണ് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നത്.
കഴിഞ്ഞ ദിവസവും ഇതേ വിഷയത്തിൽ നിയമസഭയിൽ വലിയ രീതിയിലുള്ള സംഘർഷങ്ങൾ അരങ്ങേറിയിരുന്നു. പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങളെ വാച്ച് ആൻഡ് വാർഡിനെ ഉപയോഗിച്ച് ബലംപ്രയോഗിച്ച് നീക്കം ചെയ്യാൻ ശ്രമിച്ചത് സഭയെ കൂടുതൽ കലുഷിതമാക്കി. സഭയ്ക്കുള്ളിൽ നടന്ന ഈ കയ്യേറ്റശ്രമത്തിൽ പ്രതിപക്ഷം ശക്തമായ അമർഷത്തിലാണ്. സ്പീക്കറുടെ ഡയസിന് മുന്നിൽ പ്രതിഷേധം കടുപ്പിക്കാനാണ് യുഡിഎഫ് അംഗങ്ങളുടെ തീരുമാനം.
അതേസമയം, രാഷ്ട്രീയ വിവാദങ്ങൾക്കിടയിലും കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയ്ക്കെതിരെയുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് സഭയിൽ അവതരിപ്പിക്കും. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ ഭരണപക്ഷം ഒന്നടങ്കം രംഗത്തെത്തുമ്പോൾ, സ്വർണ്ണക്കൊള്ളയിലെ അഴിമതി ഉയർത്തിക്കാട്ടി പ്രതിരോധം തീർക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. സഭയിൽ ഇന്നും ഭരണ-പ്രതിപക്ഷ പോര് രൂക്ഷമാകുമെന്ന് ഉറപ്പാണ്.