
ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ മൂലം വഴിമുട്ടിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിയമസഭയിൽ ആരോപിച്ചു. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് (SIT) മേൽ മുഖ്യമന്ത്രിയുടെ ഓഫിസ് വലിയ സമ്മർദ്ദം ചെലുത്തുകയാണ്. കൃത്യമായ അന്വേഷണം നടക്കാത്തതിനാൽ പ്രതികൾക്കെല്ലാം സ്വാഭാവിക ജാമ്യം ലഭിക്കാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേസിലെ പ്രതികൾ ഓരോരുത്തരായി പുറത്തിറങ്ങുന്നത് സർക്കാരിന്റെയും പോലീസിന്റെയും ഒത്തുകളിയുടെ ഭാഗമാണ്. ഗൗരവകരമായ ഈ വിഷയത്തിൽ പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിന് പകരം അന്വേഷണത്തെ അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ശബരിമലയിലെ സ്വർണ്ണവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ അതീവ ഗൗരവത്തോടെ കാണണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
സ്വർണ്ണക്കൊള്ളയിൽ പ്രതിഷേധിച്ച് സഭയ്ക്കകത്തും പുറത്തും സമരം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം. ഇതിന്റെ ഭാഗമായി പ്രതിപക്ഷ എം.എൽ.എമാർ സഭാ കവാടത്തിൽ നടത്തുന്ന സത്യാഗ്രഹ സമരം തുടരും. സർക്കാരിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് സഭാ നടപടികളുമായി സഹകരിക്കില്ലെന്നും പ്രതിഷേധം സഭയ്ക്കുള്ളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.