നാമനിര്‍ദ്ദേശ പത്രിക സൂക്ഷ്മപരിശോധനക്കിടെ കയ്യാങ്കളി; സ്ഥാനാര്‍ത്ഥിക്കും പ്രസ് ക്ലബ് സെക്രട്ടറിക്കും സിപിഎം നേതാവിന്റെ മര്‍ദനം

Jaihind News Bureau
Saturday, November 22, 2025

തിരുവനന്തപുരം: പിഎംജി തൊഴില്‍ ഭവനില്‍ ജില്ലാ ലേബര്‍ ഓഫീസറുടെ മുമ്പില്‍ നാമനിര്‍ദ്ദേശ പത്രികയുടെ സൂക്ഷ്മപരിശോധനയ്‌ക്കെത്തിയ കണ്ണമ്മൂല സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും പ്രസ് ക്ലബ് മുന്‍ സെക്രട്ടറിയുമായ എം.രാധാകൃഷ്ണന്‍, പ്രസ് ക്ലബ് സെക്രട്ടറി പി.ആര്‍.പ്രവീണ്‍, ഇലക്ഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ അഡ്വ.വിമല്‍ ജോസ് എന്നിവരെ സിപിഎം നേതാവും വഞ്ചിയൂര്‍ വാര്‍ഡിലെഎല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ വഞ്ചിയൂര്‍ ബാബു, ഷാഹിന്‍, അജിത് പ്രസാദ് എന്നിവര്‍ ചേര്‍ന്ന് ഭീകരമായി മര്‍ദിച്ചു. റിട്ടേണിംഗ് ഓഫീസറുടെ മുറിയുടെ മുന്നിലിട്ടാണ് മര്‍ദ്ദിച്ചത്.

രാധാകൃഷ്ണനെയും പ്രവീണിനെയും മുതുകിന് പല തവണ ഇടിക്കുകയും ചവിട്ടുകയും തലയില്‍ അടിക്കുകയും ചെയ്തു. രാധാകൃഷ്ണന്റെ പോക്കറ്റിലുണ്ടായിരുന്ന 4000 രൂപയും പ്രവീണിന്റെ മൊബൈല്‍ ഫോണും നഷ്ടപ്പെട്ടു. വഞ്ചിയൂര്‍ ,കണ്ണമ്മൂല വാര്‍ഡുകളില്‍ സിപിഎം തോല്‍ക്കുമെന്നും വഞ്ചിയൂര്‍ ബാബുവും മകളും മാറി മാറി മത്സരിക്കുന്നെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമം സ്വറ്റോറി ചെയ്‌തെന്നും അതിന്റെ ഉത്തരവാദിത്വം പ്രസ് ക്ലബിനാണെന്നും പറഞ്ഞു കൊണ്ടാണ് ബാബു അപ്രതീക്ഷിതമായി മര്‍ദനം തുടങ്ങിയത്. പിടിച്ചു മാറ്റാനെത്തിയ വിമല്‍ ജോസിനെ ഷാഹിന്‍ കരണത്തടിച്ചു