
ബിഹാര്‍ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കുമ്പോള്‍ ബിജെപി ബിഹാറില്‍ നടത്തിയ പ്രസംഗങ്ങളാണ് ചര്‍ച്ചയാകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തങ്ങളുടെ ബിഹാര്‍ തിരഞ്ഞെടുപ്പ് റാലികളില്‍ ഓപ്പറേഷന് സിന്ദൂര്‍ അല്ലെങ്കില്‍ പാകിസ്താന് പോലുള്ള പതിവ് വിഷയങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കിയത് പലരെയും അമ്പരപ്പിച്ചിരുന്നു. 2019-ലെ പുല്‍വാമയ്ക്ക് സമാനമായി, പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് ശേഷം, മോദി ബിഹാറില്‍ വെച്ച് ശക്തമായ പ്രസ്താവനകള്‍ നടത്തിയെങ്കിലും, ഈ വിഷയം പിന്നീട് പ്രചാരണത്തില്‍ നിന്ന് അപ്രത്യക്ഷമായി. ട്രംപിന്റെ വെടിനിര്‍ത്തല്‍ ധാരണയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രതിപക്ഷം ആയുധമാക്കാതിരിക്കാന്‍ വേണ്ടിയാകാം നേതാക്കള്‍ ഈ തന്ത്രം സ്വീകരിച്ചതെന്ന് വിലയിരുത്തപ്പെടുന്നു.
പ്രാധാന്യമേറിയ വിഷയങ്ങള്‍ ഒഴിവാക്കിയതോടെ, ഇരു നേതാക്കളും പ്രസംഗങ്ങളില്‍ പതറുന്നതായി കാണപ്പെട്ടു. മോദി നാടന്‍ പിസ്റ്റളുകളെ സൂചിപ്പിക്കുന്ന ‘കട്ടാ’ സംസ്്കാരത്തെക്കുറിച്ചും ആര്.ജെ.ഡി.ക്കെതിരെ ‘സിക്സ് ഷൂട്ടേഴ്സ്’ ഉള്‍പ്പെടുന്ന ഭോജ്പുരി ഗാനങ്ങളെക്കുറിച്ചും ആരോപിച്ചു. കൂടാതെ, ആര്.ജെ.ഡി. തോക്ക് ചൂണ്ടി കോണ്‍ഗ്രസിനെ ഭീഷണിപ്പെടുത്തി തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയെന്ന മോദിയുടെ ‘നാടകീയമായ’ പ്രസ്താവനയും വിമര്‍ശിക്കപ്പെട്ടു. അതേസമയം, അമിത് ഷാ രാമക്ഷേത്രത്തെക്കുറിച്ചും സീതാമര്‍ഹിയിലെ പുതിയ ക്ഷേത്ര വാഗ്ദാനത്തെക്കുറിച്ചും സംസാരിക്കുകയും, നുഴഞ്ഞുകയറ്റക്കാര്‍ക്ക് പ്രതിപക്ഷം ഒത്താശ നല്കുന്നു എന്ന് ആരോപിക്കുകയും ചെയ്തു.
മുമ്പ് നിലനിന്നിരുന്ന ‘ജംഗിള്‍ രാജ്’ (1990-2005) ആയിരുന്നു മോദിയുടെയും ഷായുടെയും പ്രധാന വിമര്‍ശന വിഷയം. എന്നാല്‍, എന്‍.സി.ആര്.ബി. കണക്കുകള്‍ പ്രകാരം 2005-2025 കാലഘട്ടത്തില്‍ അതിലും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടന്നതായി തേജസ്വി യാദവ് തിരിച്ചടിച്ചു. കൂടാതെ, എന്‍.ഡി.എ. സ്ഥാനാര്‍ത്ഥിയുടെ അനുയായികള്‍ പ്രതിപക്ഷ പ്രചാരകനെ കൊലപ്പെടുത്തിയ സംഭവവും, വിവിപാറ്റ് സ്ലിപ്പുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതും എന്‍.ഡി.എയുടെ ആഖ്യാനങ്ങള്‍ക്ക് തിരിച്ചടിയായി. വോട്ടുതട്ടിപ്പ് ശ്രമങ്ങള്‍ നടക്കുന്നുവെന്ന ആരോപണങ്ങളും ശക്തമായി. ആര്.ജെ.ഡി.യും കോണ്‍ഗ്രസും തമ്മില്‍ വിള്ളലുണ്ടാക്കാനുള്ള മോദിയുടെ ശ്രമം ബിജെപിയുടെ മേല്‍ കരിനിഴല്‍ വീഴുന്നതിന്റെ സൂചനയായി വിലയിരുത്തി.