VD SATHEESAN| ‘സ്ത്രീകള്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നത് സിപിഎമ്മാണ്; ധാര്‍മികത പറയാന്‍ സിപിഎമ്മിനും ബിജെപിക്കും എന്ത് അവകാശമുണ്ട്’? -വി.ഡി സതീശന്‍

Jaihind News Bureau
Monday, August 25, 2025

ശക്തമായ നടപടിയെടുത്തെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ധാര്‍മികത പറയാന്‍ സിപിഎമ്മിനും ബിജെപിക്ക് എന്ത് അവകാശമാണുള്ളത്? സ്ത്രീകളെ സൈബര്‍ ആക്രമണം ചെയ്യുന്നത് സിപിഎമ്മാണ്. അത് അവസാനിപ്പിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങള്‍ ബിജെപിക്കും സിപിഎമ്മിനും എതിരെ ഉയര്‍ന്നപ്പോള്‍ ഒരു നോട്ടീസ് പോലും നല്‍കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവല്ലയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരാതി ഇല്ലെങ്കിലും ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ നടപടി എടുത്തത് കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് സ്ത്രീകളോടുള്ള ആദരവ് തെളിയിക്കുന്ന നടപടിയെന്ന് വി ഡി സതീശന്‍ പറഞ്ഞു. സ്ത്രീകളുടെ ആത്മാഭിമാനത്തിന് മുറിവേറ്റെന്ന് തോന്നിയപ്പോള്‍ ഒരു പരാതിയും ഇല്ലാതിരുന്നിട്ടും നടപടിയെടുത്തു. പരാതി കൊടുത്ത ഒരു സ്ത്രീ പോലും സോഷ്യല്‍ മീഡിയയില്‍ അക്രമിക്കപ്പെടരുത്. സൈബര്‍ ഇടങ്ങളില്‍ സ്ത്രീകളെ ആക്രമിക്കുന്നത് ഒരു തരത്തിലുള്ള മനോരോഗമാണ്. അത് അവസാനിപ്പിക്കണം. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ക്ക് അടക്കം നിരവധി ആളുകള്‍ക്കെതിരെ ആരോപണം ഉയര്‍ന്നപ്പോഴും യാതൊരു നടപടിയും സ്വീകരിക്കാത്ത സിപിഎം ആണ് ഇപ്പോള്‍ രാഹുല്‍ മാങ്കുട്ടത്തിലിന്റെ രാജി ആവശ്യപ്പെടുന്നത്. കേരള രാഷ്ട്രീയത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും സ്വീകരിക്കാത്ത നടപടിയാണ് കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുള്ളതെന്നും പ്രതിപക്ഷ നെതാവ് വി ഡി സതീശന്‍ പറഞ്ഞു.

ക്രോംപ്രമൈസ് ആയിപ്പോയെന്നാണ് മന്ത്രി എം.ബി രാജേഷ് പറഞ്ഞത്. ഒരു റേപ്പ് കേസിലെ പ്രതി കൈപൊക്കിയിട്ടാണ് എം.ബി രാജേഷ് മന്ത്രി സ്ഥാനത്ത് ഇരിക്കുന്നത്. സ്വയം ഒരു ഉളുപ്പ് വേണ്ടേ? റേപ്പ് കേസിലെ പ്രതിയാണ് സി.പി.എമ്മില്‍ എം.എല്‍.എയായി തുടരുന്നത്. ഇത്തരക്കാര്‍ക്കെതിരെ സി.പി.എം നടപടി എടുക്കാത്തതും ബി.ജെ.പി പോക്‌സോ കേസിലെ പ്രതിയെ ഉന്നതാധികാര സമിതിയില്‍ ഇരുത്തിയിരിക്കുന്നതുമൊക്കെ ഞങ്ങള്‍ക്കും വേണമെങ്കില്‍ ചൂണ്ടിക്കാണിക്കാമായിരുന്നു. ഒരുപാട് പേരുടെ പേരുകള്‍ സി.പി.എമ്മില്‍ നിന്നു തന്നെ പറയാം. പക്ഷെ ഞങ്ങള്‍ അതിനൊന്നും തയാറായില്ല. അതെല്ലാം പറഞ്ഞ് ഉഴപ്പുന്നതിനു പകരം ആദ്യം തന്നെ സ്ഥാനത്ത് നിന്ന് മാറ്റുകയും പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. സ്ത്രീകളോടുള്ള ഞങ്ങളുടെ പ്രസ്ഥാനത്തിന്റെ ബഹുമാനവും ആദരവുമാണ്. സ്ത്രീകളുടെ ആത്മാഭിമാനത്തിന് മുറിവേറ്റെന്ന് തോന്നിയപ്പോഴാണ് പാര്‍ട്ടി നടപടി സ്വീകരിച്ചത്. വേറെ ഒരു പാര്‍ട്ടിയെയും പോലെയല്ല കോണ്‍ഗ്രസ് ഇക്കാര്യത്തിലെന്ന് മാധ്യമങ്ങളെക്കൊണ്ട് പറയിക്കുമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞത് ഇപ്പോള്‍ നടപ്പാക്കി. മറ്റു പാര്‍ട്ടികളെ പോലെയല്ല കോണ്‍ഗ്രസ് നിലപാടെടുത്തത്. ഞങ്ങള്‍ക്ക് ഏറ്റവും അടുപ്പമുള്ള ആള്‍ക്കെതിരെയാണ് നടപടിയെടുത്തത്. പാര്‍ട്ടിയുടെ മുന്‍നിരയില്‍ നില്‍ക്കുന്ന ഒരാളെ രക്ഷപ്പെടുത്താന്‍ ഒരു ശ്രമമവും നടത്താതെ സ്ത്രീകളുടെ ആത്മാഭിമാനം സംരക്ഷിക്കുന്നതിനു വേണ്ടിയാണ് കോണ്‍ഗ്രസ് ഈ തീരുമാനം എടുത്തത്. അത് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ അടയാളപ്പെടുത്തുക തന്നെ ചെയ്യും.

സി.പി.എം നേതാക്കള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടു പോലും അവരൊക്കെ സ്ഥാനങ്ങളില്‍ തുടരുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് മുതല്‍ ആരോപണവിധേയര്‍ ഇരിക്കുകയാണ്. ഞങ്ങളോട് ചോദിക്കുന്നതു പോലെ അതേക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനോടും ചോദിക്കണം. പക്ഷെ നിങ്ങള്‍ ആരോടും ചോദിക്കില്ല. ഇപ്പോള്‍ രാഹുലിന്റെ രാജി ആവശ്യപ്പെട്ട സി.പി.എം വനിതാ നേതാക്കളാരും ആരോപണ വിധേയരായ സി.പി.എം നേതാക്കള്‍ക്കെതിരെ നടപടി എടുക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. ആരോപണവിധേയര്‍ക്കെതിരെ ഒരു നോട്ടീസ് നല്‍കാന്‍ പോലും സി.പി.എം തയാറായിട്ടില്ല. ആരോപണ വിധേയര്‍ സി.പി.എമ്മില്‍ ഇരിക്കുമ്പോഴാണ് കോണ്‍ഗ്രസ് കര്‍ശന നടപടി എടുത്തത്. അതാണ് കേരളത്തിലെ കോണ്‍ഗ്രസ്. അത് അടയാളപ്പെടുത്തിയാല്‍ മതി.

എല്ലാവരുമായും ആലോചിച്ചാണ് കോണ്‍ഗ്രസ് നടപടി സ്വീകരിച്ചത്. സ്ത്രീകള്‍ക്കെതിരെ സൈബര്‍ ആക്രമണം കേരളത്തില്‍ തുടങ്ങിവച്ചത് സി.പി.എമ്മാണ്. ഒരു സ്ത്രീ പോലും സൈബര്‍ ഇടത്തില്‍ ആക്രമിക്കപ്പെടരുത് എന്നതാണ് കോണ്‍ഗ്രസ് നിലപാട്. സ്ത്രീകളെ സോഷ്യല്‍ മീഡിയയില്‍ ആക്രമിക്കുന്നത് ഒരു തരം മനോരാഗമാണ്. എത്ര വനിതാ മാധ്യമ പ്രവര്‍ത്തകരെയാണ് സി.പി.എം സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിച്ചത്. അന്നൊന്നും ഒരു ചോദ്യവും ഉണ്ടായില്ല. സൈബര്‍ ഇടങ്ങളിലെ ആക്രമണം അവസാനിപ്പിക്കണം. നല്ല നിലപാടുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.

വിഷയം പരിശോധിച്ച് രാഷ്ട്രീയ പ്രസ്ഥാനത്തിന് എടുക്കാന്‍ പറ്റിയ ഏറ്റവും വലിയ തീരുമാനമാണ് കോണ്‍ഗ്രസ് എടുത്തിരിക്കുന്നത്. കേരള രാഷ്ട്രീയത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും എടുക്കാത്ത ധീരതയോടെയുള്ള തീരുമാനമാണ് കോണ്‍ഗ്രസ് എടുത്തത്. റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അതിനെയും മാധ്യമങ്ങള്‍ അഭിനന്ദിക്കണം.-അദ്ദേഹം പറഞ്ഞു.