CONGRESS| ആരോഗ്യമേഖല താറുമാറാക്കി; സർക്കാരിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം

Jaihind News Bureau
Monday, June 30, 2025

വീണാ ജോര്‍ജ് കാലുകുത്തിയതോടെ ആരോഗ്യ വകുപ്പ് അനാരോഗ്യ വകുപ്പായി മാറിയെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ കെ മുരളീധരന്‍. ആരോഗ്യമേഖലയുടെ പ്രവത്തനങ്ങളെ താറുമാറാക്കിയ ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണ വൈകല്യത്തിനെതിരെ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടത്തിയ സമരം കെ മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.

ആരോഗ്യമേഖലയുടെ പ്രവത്തനങ്ങളെ താറുമാറാക്കിയ ഇടതു സര്‍ക്കാരിന്റെ കെടുകാര്യസ്ഥത ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുന്നത്. ശസ്ത്രക്രിയ ഉപകരണങ്ങളുടെ അപര്യാപ്തതയുമായി ബന്ധപ്പെട്ട് ഡോക്ടര്‍ ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തലില്‍ പ്രതിക്കൂട്ടിലായ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

വീണാ ജോര്‍ജ് കാലുകുത്തിയതോടെ ആരോഗ്യ വകുപ്പ് അനാരോഗ്യ വകുപ്പായി മാറിയെന്ന് സമരം ഉദ്ഘാടനം ചെയ്ത മുന്‍ കെപിസിസി അധ്യക്ഷന്‍ കെ മുരളീധരന്‍ കുറ്റപ്പെടുത്തി. ഇത്രയും പിടിപ്പു കെട്ട ഒരു മന്ത്രി ഇതുവരെ ‘കേരളത്തില്‍ഉണ്ടായിട്ടില്ലെന്നും രാജി എഴുതി വാങ്ങി സര്‍ക്കാര്‍ വീണ ജോര്‍ജിനെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെടുകാര്യസ്ഥതയുടെ പര്യായമായി ആരോഗ്യവകുപ്പ് മാറിയെന്നു സമരത്തില്‍ പങ്കെടുത്ത മുന്‍ ആരോഗ്യ മന്ത്രി വി എസ്സ് ശിവകുമാറും കുറ്റപ്പെടുത്തി.

സര്‍ക്കാരിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസും തലസ്ഥാനത്ത് പ്രതിഷേധ സമരം സംഘടിപ്പിച്ചു. ആരോഗ്യ മേഖലയോടുള്ള സര്‍ക്കാരിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകള്‍ക്ക് മുന്നിലും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധ സമരം സംഘടിപ്പിക്കും.