KC VENUGOPAL MP| അടിയന്തര ശസ്ത്രക്രിയ വേണ്ടത് മെഡിക്കല്‍ കോളേജുകള്‍ക്കും സര്‍ക്കാര്‍ ആശുപത്രികള്‍ക്കും: കെസി വേണുഗോപാല്‍ എംപി

Jaihind News Bureau
Sunday, June 29, 2025

അടിയന്തര ശസ്ത്രക്രിയ വേണ്ടത് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടെയും മറ്റു സര്‍ക്കാര്‍ ആശുപത്രികളുടെയും നിലവാര തകര്‍ച്ച മാറ്റാന്‍ വേണ്ടിയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. കേരളത്തിലെ പൊതുജന ആരോഗ്യത്തിന്റെ ഏറ്റവും ദയനീയ അവസ്ഥയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുറോളജി വിഭാഗം മേധാവി ഡോ. ഹാരീസ് ഹസന്റെ വെളിപ്പെടുത്തലിലൂടെ ചൂണ്ടികാണിക്കപ്പെട്ടതെന്നും ഗത്യന്തരമില്ലാതെയാണ് ഡോ.ഹാരീസ് ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഴപ്പുഴ പുന്നപ്രയില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നിലവാര തകര്‍ച്ചയാണ് സര്‍ക്കാര്‍ ആശുപത്രികള്‍ നേരിടുന്നത്. ഒരു കാലത്ത് കേരളത്തിലെ ചികിത്സാ രംഗത്ത് അന്തിമവാക്ക് മെഡിക്കല്‍ കോളേജുകളുടേതായിരുന്നു. ഇന്നതല്ലൊം നഷ്ടമായി. അതിന് കാരണം അവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതും ശസ്ത്രക്രിയ ഉപകരണങ്ങളും മരുന്നും ഇല്ലാത്തതുമാണ്. നമ്മുടെ ആരോഗ്യരംഗം മികച്ചതെന്ന് കൊട്ടിഘോഷിക്കുമ്പോഴാണ് നമ്മുടെ മെഡിക്കല്‍ കോളേജുകള്‍ പരിതാപകരമായ അവസ്ഥ നേരിടുന്നത്. ഡോക്ടര്‍മാരുടെയും പാരമെഡിക്കല്‍ ജീവനക്കാരുടെയും നേഴ്സുമാരുടെയും നിരവധി ഒഴിവുകളുണ്ട്. അത് നികത്താന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ല. ഒഴിവുകളിലേക്ക് ഡോക്ടര്‍മാരെ നിയമിച്ചാലും അവര്‍ ചുമതലയേറ്റെടുക്കാത്ത അവസ്ഥയുണ്ട്. അതെന്തുകൊണ്ടാണെന്ന് പഠിക്കാനോ പരിഹാര നടപടിയെടുക്കാനോ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. സര്‍ക്കാരിന്റെ ഇത്തരം സമീപനങ്ങള്‍ സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഒഴിവുള്ള തസ്തികള്‍ നികത്താന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യം ഇതുവരെ യാഥാര്‍ത്ഥ്യമാക്കിയില്ല. അറ്റകുറ്റപ്പണി നടത്തുന്നതില്‍ പി ഡബ്ലു ഡിയും ആരോഗ്യവകുപ്പും തമ്മില്‍ ശീതസമരമാണ്. സര്‍ജറി വിഭാഗത്തില്‍ 16 അസി.പ്രൊഫസര്‍മാരുടെ ഒഴിവുണ്ട്. അതില്‍ പതിനൊന്നണ്ണവും ഒഴിഞ്ഞു കിടക്കുകയാണ്. റോഡിയോളജി ഡിപ്പാര്‍ട്ടുമെന്റില്‍ 13 തസ്തകയില്‍ നാലുപേര്‍മാത്രമാണ് ജോലിയിലുള്ളത്. ഇതുപോലെ വിവിധ വകുപ്പുകളിലായി നിരവധി ഒഴിവുകളാണ് നികത്താനുള്ളത്. ഇതിനിടെ വര്‍ക്കിംഗ് അറേഞ്ച്മെന്റിന്റെ ഭാഗമായി സ്ഥലമാറ്റം അനുവദിക്കുന്നത് പ്രതിസന്ധി ഇരട്ടിയാക്കി. സ്ഥലം മാറ്റത്തില്‍ ഒരു സുതാര്യതയുമില്ല. സ്വാധീനം അനുസരിച്ച് എന്തും നടക്കുമെന്ന അവസ്ഥയാണ്. അതീവഗുരുതരമായ തകര്‍ച്ചയിലേക്ക് കേരളത്തിന്റെ പൊതുജന ആരോഗ്യ രംഗത്തെ നയിക്കുകയാണ് പിണറായി സര്‍ക്കാരെന്നും അതിന്റെ തെളിവാണ് ഡോ. ഹാരീസ് ഹസന്റെ തുറന്നുപറച്ചിലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

ആരോഗ്യമേഖലയുടെ ശോചനീയാവസ്ഥ തുറന്ന് പറയുന്ന ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തി നിശബ്ദമാക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേത്. അതിനാലാണ് പലരും തുറന്ന് പറയാന്‍ മടിക്കുന്നത്. ഡോ. ഹരീസിന്റെ വെളിപ്പെടുത്തല്‍ പൊതുസമൂഹത്തിന്റെ കണ്ണുതുറപ്പിക്കുന്നതാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ ദേശീയപാതയില്‍ പ്രവേശനാനുമതി ഇല്ലാത്തവ യാത്ര ചെയ്യേണ്ട സര്‍വീസ് റോഡിന്റെ നിര്‍മ്മാണം അശാസ്ത്രീയമാണ്. അറുപത് ശതമാനം യാത്രക്കാര്‍ ഉപയോഗിക്കുന്ന സര്‍വീസ് റോഡുകള്‍ക്ക് നിലവാരമോ സുരക്ഷയോയില്ല. ഇവിടെ നാളെകളില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുകയും അതിനെ തുടര്‍ന്നിത് നാട്ടുകാരുടെ കലാപസമാനമായ സംഘര്‍ഷത്തിലേക്കും പ്രതിഷേധത്തിലേക്കും നയിക്കും. സാധാണക്കാരെ ബാധിക്കുന്ന സര്‍വീസ് റോഡുകള്‍ നന്നാക്കാന്‍ നടപടി സ്വീകരിക്കണമെന്നും കെ.സി.വേണുഗോപാല്‍ എംപി പറഞ്ഞു.