ASHA WORKERS PROTEST| സെക്രട്ടേറിയേറ്റ് പടിക്കലേക്ക് ആശമാരുടെ മഹാറാലി നാളെ; പ്രതിപക്ഷനേതാവ് ഉദ്ഘാടനം ചെയ്യും

Jaihind News Bureau
Tuesday, June 17, 2025

ആശാവര്‍ക്കര്‍മാരുടെ രാപകല്‍ സമര യാത്രയ്ക്ക് സമാപനം കുറിച്ച് സെക്രട്ടറിയേറ്റ് പടിലേക്ക് നാളെ മഹാറാലി നടക്കും. കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ ബിന്ദുവിന്റെ നേതൃത്വത്തില്‍ മെയ് അഞ്ചിന് കാസര്‍ഗോഡ് നിന്ന് ആരംഭിച്ച യാത്രയാണ് 46-ാം ദിവസം സമാപിക്കുന്നത്. മഹാറാലി കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 10 ന് പി എം ജി ജംഗ്ഷനില്‍ നിന്നാണ് റാലി ആരംഭിക്കുന്നത്.

കേരളത്തിന്റെ വടക്കേ അറ്റത്തുനിന്ന് ആരംഭിച്ച് 4200 കിലോമീറ്റര്‍ സഞ്ചരിച്ച് തെക്കേ അറ്റത്തുള്ള പാറശ്ശാല വരെ സ്വീകരണങ്ങള്‍ പൂര്‍ത്തിയാക്കിയാണ് യാത്ര സമാപിക്കുന്നത്. സ്ത്രീകള്‍ നയിക്കുന്നതും രാപകല്‍ സമരമായി തെരുവില്‍ അന്തിയുറങ്ങിയും പൂര്‍ത്തിയാക്കുന്ന ആശാ സമര യാത്ര ചരിത്രത്തില്‍ ഇടം നേടിയിരിക്കുകയാണ്. 44 ദിവസങ്ങളിലായി നൂറ്റിഎഴുപതിലേറെ കേന്ദ്രങ്ങളിലാണ് ഇതുവരെ യാത്രയെ സ്വീകരിച്ചത്.

ഓണറേറിയം വര്‍ദ്ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെബ്രുവരി 10നാണ് സെക്രട്ടറിയേറ്റിനു മുന്നില്‍ ആശാവര്‍ക്കര്‍മാര്‍ സമരം ആരംഭിച്ചത്. മൂന്ന് വട്ടം ആരോഗ്യ വകുപ്പ് മന്ത്രിയുമായും ഒരുവട്ടം തൊഴില്‍ വകുപ്പ് മന്ത്രിയുമായും ചര്‍ച്ച നടത്തിയെങ്കിലും ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് സമരം നീണ്ടു പോവുകയായിരുന്നു. വിവിധ ഘട്ടങ്ങളും വ്യത്യസ്ത സമരമുറകളും കടന്നു രാപകല്‍ സമരത്തിന്റെ 129-ാം ദിവസമാണ് മഹാറാലി നടക്കുന്നത്.

നാലുമാസത്തിലേറെയായി സെക്രട്ടറിയേറ്റ് പടിക്കല്‍ ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന അതിജീവന സമരത്തിന് ഊര്‍ജ്ജം പകര്‍ന്നത് പൊതുസമൂഹമാണ്. സമര യാത്രയില്‍ ഉടനീളം ജനങ്ങളുടെ സ്‌നേഹവും പിന്തുണയും നേരിട്ട് അനുഭവിച്ചു. ജില്ലാ പ്രാദേശിക തലങ്ങളില്‍ സ്വാഗതസംഘങ്ങള്‍ രൂപീകരിച്ച് വലിയ തയ്യാറെടുപ്പുകളോടെയാണ് സംസ്ഥാനത്തുടനീളം യാത്രയെ ജനങ്ങള്‍ സ്വീകരിച്ചത്. ആശാവര്‍ക്കര്‍മാര്‍ക്കൊപ്പം സ്വാഗത സംഘങ്ങളുടെ ഭാഗമായ രാഷ്ട്രീയ- സാമൂഹ്യ- സാംസ്‌കാരിക പ്രവര്‍ത്തകരും പൊതുജനങ്ങളും മഹാറാലിയില്‍ അണിചേരുമെന്ന് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വി കെ സദാനന്ദന്‍ പറഞ്ഞു.