PRIYANKA GANDHI| നിലമ്പൂരില്‍ പ്രചരണം അവസാനഘട്ടത്തിലേക്ക്; ആവേശം പകരാന്‍ പ്രിയങ്ക ഗാന്ധി ഇന്ന് മണ്ഡലത്തില്‍

Jaihind News Bureau
Sunday, June 15, 2025

പ്രചരണം കലാശക്കൊട്ടിലേക്ക് നീങ്ങുമ്പോള്‍ യുഡിഎഫ് ക്യാമ്പിന് ആവേശം പകരാന്‍ എഐസിസി ജനറല്‍ സെക്രട്ടറിയും വയനാട് എം പിയുമായ പ്രിയങ്ക ഗാന്ധി ഇന്ന് നിലമ്പൂരില്‍ പ്രചരണത്തിനെത്തും. ജൂണ്‍ പതിമൂമന്നിന് നടത്താന്‍ നിശ്ചയിരുന്ന പ്രചരണ പരിപാടികള്‍ അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കുകയായിരുന്നു.

രണ്ട് കേന്ദ്രങ്ങളിലാണ് പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോയും കോര്‍ണര്‍ മീറ്റിങ്ങും നടക്കുക. ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് മൂത്തേടം കാരപ്പുറം മസ്ജിദ് ജംഗ്ഷന്‍ മുതല്‍ വില്ലേജ് ഓഫീസിന് മുന്‍ വശം വരെയാണ് റോഡ് ഷോ നടക്കുക. തുടര്‍ന്ന് നാല് മണിയ്ക്ക് നിലമ്പൂരില്‍ റോഡ് ഷോ ആരംഭിക്കും. കാളികാവ് റോഡ് ജംഗ്ഷന്‍ മുതല്‍ ചന്തക്കുന്ന് ബസ് സ്റ്റാന്‍ഡ് വരെയാണ് റോഡ് ഷോ. പ്രചരണം അവസാന ലാപ്പിലേക്ക് കടക്കുമ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്.

അതേസമയം ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കുന്നില്ലെന്ന് കാട്ടി കേന്ദ്ര സര്‍ക്കാരിനെതിരെ പ്രിയങ്ക ഗാന്ധി രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു. ഇറാനെ ഇസ്രയേല്‍ ആക്രമിക്കുമ്പോള്‍ ഇന്ത്യ കൈയ്യടിക്കുന്നതെങ്ങനെയെന്നാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരളത്തിലെത്തിയ പ്രിയങ്ക ഗാന്ധി ചോദിച്ചത്. ഗാസ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട യു എന്‍ പ്രമേയ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടു നിന്ന നടപടിയിലും കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവും പ്രിയങ്ക ഗാന്ധി നടത്തി. സര്‍ക്കാര്‍ നിലപാട് ലജ്ജാകരവും നിരാശാജനകവും എന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.

ഒരു ജനത മുഴുവന്‍ തടവിലാക്കപ്പെടുകയും പട്ടിണിയിലാവുകയും ചെയ്തിട്ടും കേന്ദ്ര സര്‍ക്കാര്‍ ഒരു നിലപാട് സ്വീകരിക്കുന്നില്ല. നെതന്യാഹു ഒരു രാഷ്ട്രത്തെ മുഴുവന്‍ ഉന്മൂലനം ചെയ്യുമ്പോള്‍ നിശബ്ദത പാലിക്കുന്നുവെന്നും പ്രിയങ്ക സാമൂഹിക മാധ്യമമായ എക്‌സില്‍ കുറിച്ചു. നിലമ്പൂരില്‍ യുഡിഎഫ് വന്‍ വിജയം നേടുമെന്ന് പ്രിയങ്കഗാന്ധി പറഞ്ഞു. യുഡിഎഫിലെ എല്ലാ കക്ഷികളും ഒറ്റക്കെട്ടാണ്. തെരഞ്ഞെടുപ്പ് വിജയത്തിനായി എല്ലാവരും കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും പ്രിയങ്ക കല്‍പ്പറ്റയിലെ പ്രചരണത്തിനിടെ പറഞ്ഞു.