IRAN-ISRAEL| ഇസ്രായേല്‍ വ്യോമാക്രമണം; ഇറാന്റെ സംയുക്ത സൈനിക മേധാവി കൊല്ലപ്പെട്ടു

Jaihind News Bureau
Friday, June 13, 2025

ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്‍ സംയുക്ത സൈനിക മേധാവി കൊല്ലപ്പെട്ടു. ഇറാന്റെ സംയുക്ത സൈനിക മേധാവി മുഹമ്മദ് ബാഗേരിയാണ് കൊല്ലപ്പെട്ടത്. കൂടാതെ ഇറാന്‍ ഇസ്ലാമിക് റെവലൂഷന്‍ ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) മേധാവി മേജര്‍ ജനറല്‍ ഹൊസൈന്‍ സലാമി കൊല്ലപ്പെട്ടതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു.

ഇറാന്റെ നതാന്‍സിലുള്ള ആണവ കേന്ദ്രം ഇസ്രായേല്‍ ആക്രമിച്ചതായും ശാസ്ത്രജ്ഞരെ ലക്ഷ്യമിട്ടതായും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇറാനെതിരായ ആക്രമണം ‘എത്ര ദിവസം വേണമെങ്കിലും തുടരും’ എന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു. ടെഹ്റാനില്‍ ഇന്ന് പുലര്‍ച്ചെ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആണവ ബോംബിനുള്ള വസ്തുക്കളുടെ ഉത്പാദനം നിര്‍ത്തലാക്കാനുള്ള ഇറാന്റെ കരാര്‍ നേടുന്നതിനായി ഈ വാരാന്ത്യത്തില്‍ അമേരിക്ക നടത്താനിരിക്കുന്ന ചര്‍ച്ചകളെച്ചൊല്ലി സംഘര്‍ഷം രൂക്ഷമാകുന്നതിനിടെയാണ് സംഘര്‍ഷം.

ഇറാന്‍ പ്രത്യാക്രമണം ഏത് നിമിഷവും ഉണ്ടായേക്കാവുന്നതിനാല്‍ ഇസ്രായേല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതേസമയം, ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പൂര്‍ണ്ണ ജാഗ്രതയിലാണ്. അമേരിക്കയുടെ പിന്തുണയോടെയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്ന് ഇറാന്‍ ആരോപിച്ചു. എന്നാല്‍ ഈ ആരോപണം യുഎസ് ഭരണകൂടം നിഷേധിച്ചിട്ടുണ്ട്.