AHMEDABAD PLANE CRASH| അഹമ്മദാബാദ് വിമാനാപകടം: ഇന്ത്യന്‍ വ്യോമയാന ചരിത്രത്തിലെ രണ്ടാമത്തെ വലിയ ആകാശ ദുരന്തം

Jaihind News Bureau
Friday, June 13, 2025

അഹമ്മദാബാദിലെ വിമാനാപകടം രാജ്യം കണ്ട രണ്ടാമത്തെ വലിയ വിമാന ദുരന്തമാണ്. 1996ല്‍ ഛര്‍ഖി ദാദ്രിയില്‍ ഉണ്ടായ വിമാന അപകടമാണ് രാജ്യത്തെ ഏറ്റവും വലിയ അപകടം. 349 പേര്‍ക്ക് ആണ് അന്ന് ജീവന്‍ നഷ്ടപ്പെട്ടത്. 1996 നവംബര്‍ 12നായിരുന്നു ലോകത്തെയും രാജ്യത്തെയും നടുക്കിയ വലിയ ദുരന്തം ഉണ്ടായത്.

വിമാനങ്ങള്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. ദില്ലിയില്‍ നിന്ന് സൗദി അറേബ്യയിലെ ദഹ്റാനിലേക്ക് പോകുകയായിരുന്ന സൗദി വിമാനം 763 ബോയിംഗ് 747ഉം കസാക്കിസ്ഥാനിലെ ചിംകെന്റില്‍ നിന്ന് ദില്ലിയിലേക്ക് വരുകയായിരുന്ന കസാക്കിസ്ഥാന്‍ എയര്‍ലൈന്‍സിന്റെ ഫ്‌ലൈറ്റ് 1907 ഇല്യുഷിന്‍ ഇല്‍-76 വിമാനവും ദില്ലിയില്‍ നിന്ന് ഏകദേശം 100 കിലോമീറ്റര്‍ പടിഞ്ഞാറ് ഛര്‍ഖി ദാദ്രി നഗരത്തിന് മുകളില്‍ കൂട്ടിയിടിക്കുകയായിരുന്നു. രണ്ട് വിമാനങ്ങളിലുമായി യാത്ര ചെയ്ത 349 പേരും തല്‍ക്ഷണം കൊല്ലപ്പെട്ടു. ലോകത്തിലെ ഏറ്റവും മാരകമായ മിഡ്-എയര്‍ കൂട്ടിയിടിയാണ് അന്ന് നടന്നത്.

ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ് വ്യാഴാഴ്ച അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ തകര്‍ന്നു വീണത്. 230 യാത്രക്കാരും 12 ജീവനക്കാരും ഉള്‍പ്പെടെ 242 പേരുമായി യാത്ര തിരിച്ച ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനമാണ് വ്യാഴാഴ്ച ഉച്ചയോടെ അപകടത്തില്‍പ്പെട്ടത്. ക്യാപ്റ്റന്‍ സുമീത് സബര്‍വാളും ഫസ്റ്റ് ഓഫീസര്‍ ക്ലൈവ് കുന്ദറുമായിരുന്നു വിമാനം നിയന്ത്രിച്ചിരുന്നത്. വിമാനം തകര്‍ന്നു വീണ മേഘാനി ഏരിയയില്‍ നിന്ന് കനത്ത കറുത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അപകടവിവരം അറിഞ്ഞയുടന്‍ ഏഴ് ഫയര്‍ എഞ്ചിനുകള്‍ ഉള്‍പ്പെടെയുള്ള അടിയന്തര സേവനങ്ങള്‍ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി. വിമാനം തകര്‍ന്ന് ഒരു തീഗോളമായി മാറുന്ന നിമിഷം ചിത്രീകരിച്ച ഒരു വീഡിയോ ഉള്‍പ്പെടെ, അപകടത്തിന്റെ ഭീകരത വ്യക്തമാക്കുന്ന നിരവധി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളില്‍ നിന്ന് വിമാനം കെട്ടിടങ്ങളിലേക്ക് ഇടിച്ചുകയറിയതായാണ് പ്രാഥമിക നിഗമനം.