THENNALA BALAKRISHNAPILLAI| കോണ്‍ഗ്രസിന്‍റെ സൗമ്യ സാന്നിധ്യത്തിന് വിട

Jaihind News Bureau
Friday, June 6, 2025

തെന്നല ബാലകൃഷ്ണപിള്ള… രാഷ്ട്രീയ ലോകത്ത് വ്യത്യസ്തതകളും വിപ്ലവങ്ങളും സൃഷ്ടിച്ച കരുത്തനായ നേതാവ്. രാഷ്ട്രീയക്കാര്‍ ധരിക്കുന്ന ഖദറിന്റെ തിളക്കം മങ്ങിയെന്ന് പൊതുവെ പറയാറുണ്ട്. എന്നാല്‍ തെന്നല ബാലകൃഷ്ണപിള്ള ഖദര്‍ വസ്ത്രമണിയുമ്പോള്‍ അതിന്റെ വെണ്മയും വിശുദ്ധിയും പതിന്മടങ്ങ് തിളങ്ങി നില്‍ക്കുന്നതായി അനുഭവപ്പെടും. തന്റെ ജീവിതത്തില്‍ അദ്ദേഹം പുലര്‍ത്തിയ സംശുദ്ധിയും, ആദര്‍ശവും തന്നെയാണ് അതില്‍ പ്രധാനം. കൊല്ലം ജില്ലയില്‍, ശൂരനാട്ടെ അതിസമ്പന്ന കുടുംബത്തില്‍ നിന്ന് കോണ്‍ഗ്രസിന്റെ പ്രാദേശിക ഘടകത്തിലേക്ക് കാലെടുത്തു വയ്ക്കുമ്പോള്‍ തെന്നലയുടെ പേരില്‍ 17 ഏക്കര്‍ ഭൂമിയുണ്ടായിരുന്നു. രണ്ടു വട്ടം എം.എല്‍.എ, മൂന്നു ടേം രാജ്യസഭാംഗം, രണ്ടു തവണ കെ.പി.സി.സി പ്രസിഡന്റ് തുടങ്ങി വിവിധ പദവികള്‍ വഹിച്ചപ്പോള്‍ സാധാരണ നിലയില്‍ ഈ ആസ്തി വര്‍ദ്ധിക്കേണ്ടതായിരുന്നു. പക്ഷെ രാഷ്ട്രീയത്തില്‍ നിന്ന് സ്വയം നിശ്ചയിച്ച വിശ്രമത്തിലേക്കു മടങ്ങുമ്പോള്‍ അത് വെറും പതിനൊന്ന് സെന്റ് സ്ഥലം അതും, വെറും ചതുപ്പ് നിലം മാത്രമായി ഒതുങ്ങി.

രണ്ടു തവണ പരാജയപ്പെട്ടതുള്‍പ്പെടെ നാലു തവണ നിയമസഭയിലേക്ക് മത്സരിച്ചപ്പോള്‍ തിരഞ്ഞെടുപ്പ് ഫണ്ടിനായി സ്ഥലങ്ങള്‍ പലതും വിറ്റു. പിന്നീടും ഓരോ കാര്യങ്ങള്‍ക്ക് ആ വഴി ആവര്‍ത്തിക്കേണ്ടി വന്നു! ഇപ്പോള്‍ തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് 93 വയസായി. വഴിവിട്ട് ഒരു സഹായവും തെന്നലയില്‍ നിന്ന് പ്രതീക്ഷിക്കേണ്ട. ന്യായമായ കാര്യമാണെങ്കില്‍ സഹായം ഉറപ്പ്. രാഷ്ട്രീയത്തില്‍ വന്നില്ലായിരുന്നെങ്കില്‍ തെന്നല ബാലകൃഷ്ണ പിള്ള ഒരു നല്ല ചാര്‍ട്ടേഡ് അക്കൗണ്ടന്റായേനെ. പഠിക്കുമ്പോള്‍ ആ വഴിക്കാണ് ചിന്തിച്ചിരുന്നത്. രാഷ്ട്രീയത്തില്‍ ഒട്ടേറെപ്പേരുടെ ആശയാഭിലാഷങ്ങളുടെ കണക്കുകള്‍ തെന്നല സെറ്റില്‍ ചെയ്തു. പക്ഷെ ഒരിക്കലും സ്വന്തം കണക്കു മാത്രം നോക്കിയില്ല.