PEROORKKADA| പേരൂര്‍ക്കടയില്‍ ദളിത് സ്ത്രീയെ അപമാനിച്ച കേസ്; ഇന്ന് അന്വേഷണം ആരംഭിക്കും

Jaihind News Bureau
Tuesday, June 3, 2025

പേരൂര്‍ക്കടയില്‍ ദളിത് സ്ത്രീയെ പൊലീസ് സ്റ്റേഷനില്‍ അന്യായമായി മണിക്കൂറുകളോളം കസ്റ്റഡിയില്‍ വച്ച് മാനസികമായി പീഡിപ്പിച്ചതില്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് അന്വേഷണം ആരംഭിക്കും. ബിന്ദുവില്‍ നിന്നും തനിക്കെതിരെ പരാതി നല്‍കിയവരുടെ മൊഴി അന്വേഷണ സംഘം എടുക്കും.

പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ചിനാണ് കേസിന്റെ അന്വേഷണച്ചുമതല. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി വിദ്യാധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്ത് അന്വേഷണം നടത്തുക. അന്വേഷണസംഘം നെടുമങ്ങാടെത്തിയ ശേഷം ബിന്ദുവില്‍ നിന്നും മൊഴിയെടുക്കും. ബിന്ദുവിനെതിരെ മോഷണ പരാതി നല്‍കിയ വീട്ടുടമയില്‍ നിന്നും മൊഴി ശേഖരിക്കും. തിരുവനന്തപുരത്തിന് പുറത്തുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ കേസന്വേഷിക്കണമെന്ന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിനെ തുടര്‍ന്നാണ് കേസ് പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്.

കഴിഞ്ഞ 23ാണ് പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ 20 മണിക്കൂറിലധികം ബിന്ദുവിനെ കസ്റ്റഡിയില്‍ വച്ചത്. പിന്നാലെ എസ്.ഐയെയും, എ.എസ്.ഐയെയും സസ്‌പെന്‍ഡ് ചെയ്യുകയും സി.ഐയെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. സംഭവത്തില്‍ പോലീസിനും സര്‍ക്കാരിനുമെതിരെ വലിയ വിമര്‍ശനമാണുയര്‍ന്നത്. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ മുഖം രക്ഷിക്കാനായി എസ്.ഐയെയും, എ.എസ്.ഐയേയും സസ്‌പെന്‍ഡ് ചെയ്തത്.