സിദ്ധാര്‍ത്ഥന്‍റെ ആത്മഹത്യ: പ്രതികള്‍ക്ക് തുടര്‍പഠനത്തിന് അവസരമില്ല

Jaihind News Bureau
Wednesday, May 28, 2025

പൂക്കോട് വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ ആത്മഹത്യയിലെ പ്രതികള്‍ക്ക് തുടര്‍പഠനത്തിന് അവസരമില്ല. പ്രതികളുടെ തുടര്‍പഠനം തടഞ്ഞ സര്‍വകലാശാല നടപടി ഹൈക്കോടതി ശരിവെച്ചു. മൂന്ന് വര്‍ഷത്തേക്ക് പ്രതികളായ 19 പേര്‍ക്ക് ഒരു ക്യാമ്പസിലും പ്രവേശനം നേടാനാവില്ല. സിദ്ധാര്‍ത്ഥന്റെ അമ്മ എം.ആര്‍.ഷീബയുടെ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. പ്രതികളായ 19 പേര്‍ക്കും മറ്റ് ക്യാമ്പസുകളില്‍ പ്രവേശനം നല്‍കിയത് ചോദ്യം ചെയ്തായിരുന്നു ഹര്‍ജി.

2024 ഫെബ്രുവരി 18 നാണ് സിദ്ധാര്‍ത്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആദ്യം തൂങ്ങിമരണമെന്ന് വിധിയെഴുതിയ കേസ് പിന്നീട് ക്രൂര മര്‍ദ്ദനത്തിന് ഇരയായ സിദ്ധാര്‍ത്ഥ് അനുഭവിച്ച വേദനകളാണ് പുറംലോകം അറിഞ്ഞത്. അദ്ധ്യാപകരുടെ അറിവോടെ സഹപാഠികളും സീനിയര്‍ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് കോളേജിന്റെ പലയിടങ്ങളില്‍ വെച്ച് ക്രൂര മര്‍ദ്ദനം നടത്തിയതിന്റെ അറിയാ കഥകള്‍ പിന്നീട് പുറത്തു വരികയായിരുന്നു. ദിവസങ്ങളോളം നടന്ന ക്രൂര മര്‍ദ്ദനത്തിനൊടുവില്‍ ഹോസ്റ്റലില്‍ സിദ്ധാര്‍ത്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.