ഇതും വികസനത്തിന്റെ പുതിയ മാതൃക; കോട്ടമുഴി പാലത്തില്‍ നാലാം തവണയും മണ്ണിടിച്ചില്‍

Jaihind News Bureau
Sunday, May 25, 2025

മുക്കം: പൊതുമരാമത്ത് വകുപ്പ് 4.21 കോടി രൂപ മുടക്കി മുക്കം ചെറുവാടി എന്‍.എം ഹുസ്സൈന്‍ ഹാജി റോഡില്‍ പുനര്‍ നിര്‍മ്മിക്കുന്ന കോട്ടമുഴി പാലത്തിന്റെ അപ്രാേച്ച് റോഡിന്റെ സൈഡ് വീണ്ടും ഇടിഞ്ഞു. നിര്‍മ്മാണത്തിലിരിക്കുന്ന ഈ പാലത്തില്‍ ആറ് മാസത്തിനിടെ ഇത് നാലാം തവണയാണ് മണ്ണിടിയുന്നത്. 3 ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയിലാണ് വലിയ തോതില്‍ മണ്ണിടിഞ്ഞത്. നേരത്തെ മണ്ണിടിഞ്ഞ സമയത്ത് പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടിയിരുന്നെങ്കിലും അതും വെറുതെയായി.

ഒരാഴ്ച മുമ്പ് 30 മീറ്ററോളം ഭാഗം മണ്ണിടിഞ്ഞ് താഴോട്ട് പതിച്ചിരുന്നു. 6 മാസം മുമ്പ് പാലത്തിന്റെ പാര്‍ശ്വഭിത്തി തകര്‍ന്ന് 50 മീറ്ററോളം പുഴയിലേക്ക് പതിച്ചിരുന്നു.
ഈ ഭാഗം പുനര്‍നിര്‍മ്മാണം നടക്കുന്നതിനിടെയാണ് കാരശ്ശേരി പഞ്ചായത്തില്‍ പെട്ട ഭാഗത്ത് തുടര്‍ച്ചയായി മണ്ണിടിയുന്നത്. ഇത് ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്.
നേരത്തെ മാര്‍ച്ച് മാസം പകുതിയോടെ പാലം താല്‍ക്കാലികമായി ഗതാഗതത്തിന് തുറന്ന് കൊടുത്തിരുന്നു. മാസങ്ങളായി നിര്‍ത്തി വെച്ചിരുന്ന ബസ് സര്‍വീസ് ഉള്‍പ്പെടെ പുനരാരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ റോഡിന്റെ അരിക് തുടര്‍ച്ചയായി ഇടിയുന്നതോടെ വാഹന ഗതാഗതവും നിരോധിച്ചു. ഇത് ഈ ഭാഗത്തെ ഗതാഗത പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കും.

ഒരാഴ്ച കഴിഞ്ഞാല്‍ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ തുറക്കാനിരിക്കെ വിദ്യാര്‍ത്ഥികള്‍ക്കും വലിയ തിരിച്ചടിയാണ്. കൊടിയത്തൂര്‍ നിവാസികളുടെ പ്രധാന ആശ്രയമായ ഈ റോഡ് പാലത്തിന്റെ പ്രവര്‍ത്തി മൂലം മാസങ്ങളായി അടച്ചിട്ട നിലയിലായിരുന്നു. 40 വര്‍ഷം മുമ്പ് നിര്‍മിച്ച പാലത്തിന്റ കമ്പികള്‍ പുറത്ത് ചാടി സംരക്ഷണ ഭിത്തി തകര്‍ന്ന് അപകടാവസ്ഥയിലായതിനെ തുടര്‍ന്നാണ് പൊതുമരാമത്ത് വകുപ്പ് 11 മീറ്റര്‍ വീതിയിലും 18 മീറ്റര്‍ നീളത്തിലും പാലം പുനര്‍നിര്‍മിക്കുന്നത്. ഗവ. സ്‌കൂളുകളും ആശുപത്രികളും അടക്കം നിരവധി സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന കൊടിയത്തൂരിലേക്കുള്ള ആശ്രയമായ റോഡിലെ പ്രവര്‍ത്തി കാരണം വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. കൊടിയത്തൂര്‍ ചെറുവാടി ഭാഗങ്ങളിലേക്ക് നിരവധി ബസ് സര്‍വീസ് ഉണ്ടായിരുന്നെങ്കിലും അതൊന്നും സര്‍വീസ് നടത്താത്ത അവസ്ഥയിലേക്കും ആയിട്ടുണ്ട്. വീണ്ടും മണ്ണിടിഞ്ഞതോടെ പാലം പ്രവര്‍ത്തി പെട്ടെന്ന് പൂര്‍ത്തിയാകുമെന്നുള്ള കാത്തിരിപ്പ് തുടരുകയാണ്.