യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസിലെ പ്രതി ബയ്‌ലിന്‍ ദാസ് പിടിയില്‍

Jaihind News Bureau
Thursday, May 15, 2025

തിരുവനന്തപുരം: നഗരത്തില്‍ ജൂനിയറായ യുവ അഭിഭാഷകയെ മര്‍ദ്ദിച്ചെന്ന കേസില്‍ ഒളിവിലായിരുന്ന പ്രതി അഡ്വ. ബയ്ലിന്‍ ദാസിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് കഴക്കൂട്ടത്തിനു സമീപം സ്റ്റേഷന്‍ കടവില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇയാള്‍ക്കായി പോലീസ് ഊര്‍ജ്ജിതമായി അന്വേഷണം നടത്തിവരികയായിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ബയ്ലിന്‍ ദാസ് എവിടെയാണെന്നതിനെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചനകള്‍ ലഭിച്ചിരുന്നില്ല. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലുമാണ് ഇയാളെ നഗരത്തില്‍ നിന്നു തന്നെ പിടികൂടാനായത്. തുമ്പ പോലീസാണ ഇയാളെ അറസ്റ്റു ചെയ്തത്.

പിടിയിലായ ബയ്ലിന്‍ ദാസിനെ പോലീസ് വിശദമായി ചോദ്യം ചെയ്യും. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

വഞ്ചിയൂരില്‍ കോടതി സമുച്ചയത്തിനു സമീപം ബെയ് ലിന്‍ ദാസിന്റെ ജൂനിയറായ അഭിഭാഷക ശ്യാമിലിയെയാണ് ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവം പുറത്തറിഞ്ഞതോടെ ഒളിവില്‍ പോയ ഇയാള്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. തനിക്കെതിരെ ചുമത്തിയ വകുപ്പുകള്‍ നിലനില്‍ക്കുന്നില്ലെന്നും സ്ത്രീത്വത്തെ അപമാനിച്ചില്ലെന്നുമാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ബെയിലിന്‍ ദാസ് പറയുന്നത്.

ബയിലിന്‍ ദാസിന്റെ ഓഫീസില്‍ ജോലി ചെയ്യുന്ന മറ്റൊരു ജൂനിയര്‍ അഭിഭാഷകയെ മാറ്റണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പ്രകോപിതനായി ആക്രമിച്ചുവെന്നാണ് പരാതിക്കാരി ബാര്‍ കൗണ്‍സിലിന് നല്‍കിയ പരാതി. തുടക്കത്തില്‍ പ്രതിയെ പിന്തുണച്ച അസോസിയേഷന്‍ പിന്തുണച്ചെന്ന് ആരോപണവും മര്‍ദ്ദനമേററ യുവ അഭിഭാഷക നടത്തിരുന്നു.

അതേസമയം, ബെയിലിന്‍ ദാസിനെ അഭിഭാഷക മര്‍ദ്ദിച്ചെന്ന ബാര്‍ അസോസിയഷന്‍ സെക്രട്ടറിയുടെ പ്രസ്താവന കള്ളമാണെന്ന് യുവതിയുടെ കുടുംബം പറഞ്ഞു. ബാര്‍ അസോസിയേഷന്‍ സെക്രട്ടറി കള്ളം പ്രചരിപ്പിക്കുകയാണെന്നും മര്‍ദ്ദിച്ചിട്ടുണ്ടെങ്കില്‍ തെളിവ് ഹാജരാക്കട്ടെ എന്നും ശ്യാമിലിയുടെ മാതാവ് വസന്ത പറഞ്ഞു.

അതേ സമയം തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിയായി മത്സരിച്ച ആളാണ് പ്രതിയായ ബെയ്ലിന്‍ ദാസ്. ഇയാളെ അറസ്റ്റ് ചെയ്യാത്തിതിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തെത്തി. പാര്‍ട്ടി ബന്ധുവായ പ്രതിയെ രക്ഷിക്കാനാണ് പോലീസും സര്‍ക്കാറും ശ്രമിക്കുന്നതെന്ന് വിഡി സതീശന്‍ ആരോപിച്ചു. സ്ത്രീത്വത്തെ അധിക്ഷേപിച്ചതിനു പുറമെ തൊഴിലിടത്ത് അപമര്യാദയായി പെരുമാറിയെന്ന വിഷയവും ഇതിലുണ്ട്. എന്നാല്‍ പോലീസും സര്‍ക്കാരും ഒരു നടപടിയും സ്വീകരിക്കുന്നില്ല. പ്രതിയെ സംരക്ഷിക്കാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുന്നവര്‍ക്കും ഭരണകക്ഷിയുമായി അടുത്ത ബന്ധമുണ്ട്. എന്ത് ക്രിമിനല്‍ പ്രവര്‍ത്തനം നടത്തിയാലും പാര്‍ട്ടി ബന്ധുവാണെങ്കില്‍ രക്ഷപ്പെടുത്തുമെന്ന പതിവ് രീതിയാണ് ഈ വിഷയത്തിലും സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആക്രമണത്തിന് ഇരയായ അഭിഭാഷകയുമായി സംസാരിച്ചു. അവര്‍ നടത്തുന്ന നിയമ പോരാട്ടത്തിന് കോണ്‍ഗ്രസും യു ഡി എഫും പൂര്‍ണ പിന്തുണ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും വിഡി സതീശന്‍ വ്യക്തമാക്കി.