വയോധികയെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച ശേഷം കവര്‍ച്ച: കോട്ടയത്ത് നാലംഗസംഘം പിടിയില്‍

Jaihind News Bureau
Monday, May 12, 2025

കോട്ടയം തൃക്കൊടിത്താനത്ത് വയോധികയെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച ശേഷം കവര്‍ച്ച നടത്തിയ സംഘം പിടിയില്‍. സ്ത്രീ ഉള്‍പ്പെട്ട നാലംഗസംഘത്തെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 9-ം തീയതി ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ചങ്ങനാശ്ശേരി കോട്ടമുറി സ്വദേശി കുഞ്ഞമ്മയുടെ വീട്ടില്‍ അതിക്രമിച്ചു കയറി കഴുത്തില്‍ കിടന്ന രണ്ടര പവനോളം വരുന്ന സ്വര്‍ണ്ണമാലയും, വീട്ടിലുണ്ടായിരുന്ന മൊബൈല്‍ ഫോണും, പതിനായിരത്തോളം രൂപയുമാണ് സംഘം കവര്‍ന്നത്. ആളെ തിരിച്ചറിയാതിരിക്കാന്‍ കുഞ്ഞമ്മയുടെ തലയില്‍ മുണ്ടിട്ട ശേഷം കൊന്നുകളയുമെന്ന് ഭീഷണിടെപ്പുത്തി. സംഭവവുമായി ബന്ധപ്പെട്ട് കോട്ടമുറി സ്വദേശികളായ അനില്‍കുമാര്‍ മകന്‍ മോനു, അബീഷ് പി സാജന്‍, അനില ഗോപി തുടങ്ങിയവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കുഞ്ഞമ്മയുടെ മകളുടെ ഭര്‍ത്താവായ അബീഷിന്റെ നിര്‍ദ്ദേശപ്രകാരമാണ് അനില്‍ കുഞ്ഞമ്മയുടെ വീട്ടില്‍ കയറി കവര്‍ച്ച നടത്തിയതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കവര്‍ച്ച ചെയ്ത മാല വിറ്റ് കിട്ടിയ ലക്ഷത്തോളം രൂപ അബീഷ് സുഹൃത്തായ അനിലയെ ഏല്‍പ്പിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളും കുഞ്ഞമ്മയെ അടുപ്പമുള്ള ആളുകളെയും കേന്ദ്രീകരിച്ച് നടത്തിയ ഊര്‍ജ്ജിതമായ അന്വേഷണത്തിലാണ് 24 മണിക്കൂറിനകം പ്രതികള്‍ പോലീസിന്റെ പിടിയിലായത്. പ്രതികളില്‍നിന്ന് മാല വിറ്റ പണവും മൊബൈല്‍ ഫോണും പോലീസ് കണ്ടെത്തി. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.