യുഎസ് വീസാ നിയന്ത്രണം കര്‍ശനമാക്കുന്നു, നിയന്ത്രണപട്ടികയില്‍ 41 രാജ്യങ്ങള്‍, ഇന്ത്യയ്ക്കും ചൈനയ്ക്കും നിയന്ത്രണമൊന്നുമില്ല

Jaihind News Bureau
Saturday, March 15, 2025

യുഎസിലേയ്ക്കുള്ള യാത്രാനിയമങ്ങള്‍ കര്‍ശനമാക്കി. 41 രാജ്യങ്ങളെ മൂന്ന് ഗ്രൂപ്പുകളാക്കി തിരിച്ച് യാത്രക്കാര്‍ക്ക് വീസ വിലക്കുള്‍പ്പെടെ ഏര്‍പ്പെടുത്തും. രാജ്യ സുരക്ഷ മുന്‍നിര്‍ത്തിയാണ് യു എസില്‍ യാത്രാ നിയന്ത്രണവും കടുപ്പിക്കുന്നത്. ഇന്ത്യയും ചൈനയും പട്ടികകളില്‍ ഒന്നിലും ഇല്ല. ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്.

വിസ പൂര്‍ണമായും റദ്ദാക്കുന്ന ആദ്യ റെഡ് ഗ്രൂപ്പില്‍ പത്തു രാജ്യങ്ങളാണുള്ളത്. അഫ്ഗാനിസ്ഥാന്‍, ഭൂട്ടാന്‍, ക്യൂബ, ഇറാന്‍, ലിബിയ, വടക്കന്‍ കൊറിയ, സൊമാലിയ, സുഡാന്‍, സിറിയ, വെനസ്വേല, യെമന്‍ എന്നിവയാണ് പട്ടികയിലുള്ളത്. ഇവിടെനിന്നുള്ളവര്‍ക്ക് വീസകള്‍ അനുവദിക്കില്ല. അനുമതി പൂര്‍ണമായും റദ്ദാക്കും. യാത്ര അനുവദിക്കില്ല.

വിസ അനുവദിക്കുന്നതിന് ഭാഗിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന ഓറഞ്ച് ലിസ്റ്റിലുള്ള രാജ്യങ്ങളാണ് രണ്ടാം പട്ടികയില്‍. പാക്കിസ്ഥാനും മ്യാന്‍മറും, റഷ്യയും ഈ പട്ടികയിലുണ്ട്. ബെലാറസ്, എറിട്രിയ, ഹെയ്തി, ലാവോസ്, സിയറ ലിയോണ്‍, ദക്ഷിണ സുഡാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍ എന്നീരാജ്യങ്ങളാണ് രണ്ടാം പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടൂറിസ്റ്റ്, സ്റ്റുഡന്റ്, കുടിയേറ്റ വിസകള്‍ അനുവദിക്കുന്നതിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തും. പൗരന്മാരുടെ പ്രവേശനം വെട്ടിക്കുറയ്ക്കും. എന്നാല്‍ അവ പൂര്‍ണ്ണമായും നിരോധിക്കില്ല. വ്യക്തിഗത അഭിമുഖങ്ങള്‍ക്കു ശേഷം ഹ്രസ്വകാല നോണ്‍-ഇമിഗ്രന്റ് വിസകള്‍ മാത്രമേ ഇവര്‍ക്ക് അനുവദിക്കുകയുളളൂ.

22 രാജ്യങ്ങളാണ് മൂന്നാമത്തെ വിഭാഗമായ യെല്ലോ പട്ടികയിലുള്ളത് . മാലിയും ഈ ലിസ്റ്റിലുണ്ട്. കൂടാതെ ആഫ്രിക്കയിലും കരീബിയനിലും ഉള്ള രാജ്യങ്ങളുടെ ലിസ്റ്റാണിത്. നിയന്ത്രണങ്ങള്‍ നേരിടുന്നതിന് മുമ്പ് 60 ദിവസത്തെ സമയമുണ്ടാകും. അതു പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അവരെ ഓറഞ്ച് അല്ലെങ്കില്‍ ചുവപ്പ് ലിസ്റ്റുകളിലേക്ക് മാറ്റും. അംഗോള, ആന്റിഗ്വ ആന്‍ഡ് ബര്‍ബുഡ, ബെലാറസ്, ബെനിന്‍, ബുര്‍ക്കിനാഫാസോ, കംബോഡിയ, കാമറൂണ്‍, ഛാഡ്, കോംഗോ, ഡൊമനിക്ക, ഇക്വിറ്റോറിയല്‍ ഗ്വിനിയ, ഗാംബിയ, ലൈബീരിയ, മലാവി, മൗറിത്താനിയ, സെന്റ് കിറ്റ്സ് ആന്‍ഡ് നെവിസ്, സെന്റ് ലൂക്ക, സാവോ ടോമെ ആന്‍ഡ് പ്രിന്‍സിപ്പെ, സിയെറ ലിയോണ്‍, ഈസ്റ്റ് തിമോര്‍, തുര്‍ക്ക്മെനിസ്താന്‍, വനുവാതു ,കേപ്പ് വെര്‍ഡെ എന്നിവയാണ് പട്ടികയിലെ രാജ്യങ്ങള്‍. 60 ദിവസത്തിനുള്ളില്‍ പോരായ്മകള്‍ പരിഹരിക്കാന്‍ സര്‍ക്കാരുകള്‍ തയാറായില്ലെങ്കില്‍ ഈ രാജ്യങ്ങളിലെ പൗരന്മാരുടെ വിസ ഭാഗികമായി റദ്ദാക്കും.

ഈ പട്ടികയില്‍ മാറ്റമുണ്ടാവാമെന്നും നിലവിലെ നിര്‍ദേശത്തിന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റുബിയോ ഉള്‍പ്പെടെയുള്ളവരുടെ അനുമതി ലഭിച്ചിട്ടില്ലെന്നും അടുത്ത വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ലിസ്റ്റുചെയ്ത രാജ്യങ്ങളില്‍ യുഎസിലെ ഏറ്റവും വലിയ പ്രവാസികളായ പാകിസ്ഥാനികള്‍ ഈ പട്ടിക പുറത്തെത്തിയതോടെ പരിഭ്രാന്തരായി. നിലവില്‍ യുഎസ് വിസകള്‍ ഉള്ളവര്‍ക്ക് എന്ത് സംഭവിക്കുമെന്നതിലും അനിശ്ചിതത്വമുണ്ട്.

2017ല്‍ ട്രംപ് മുസ്ലിം തീവ്രവാദികളുള്ള ഏഴ് രാജ്യങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. 2018ല്‍ സുപ്രീംകോടതി തീരുമാനം അംഗീകരിക്കുകയും ചെയ്തു. പിന്നാലെ 2021ല്‍ പ്രസിഡന്റ് ജോ ബൈഡന്‍ പക്ഷേ വിലക്ക് പിന്‍വലിച്ചു. എന്നാല്‍ ട്രംപിന്റെ തെരഞ്ഞെടുപ്പു പ്രചരണം തന്നെ നിരോധനം പുനസ്ഥാപിക്കും എന്നായിരുന്നു. അമേരിക്കന്‍ ദേശീയ സുരക്ഷയെ ഭീഷണിപ്പെടുത്താനും, വിദ്വേഷകരമായ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാനും കുടിയേറ്റ നിയമങ്ങള്‍ ചൂഷണം ചെയ്യുന്നതിനെതിരേ ആദ്യ ദിവസം തന്നെ ട്രംപ് താക്കീതു ചെയ്തിരുന്നു