കേന്ദ്രപൂള്‍ വൈദ്യുതി കിട്ടില്ല; വേനലെത്തും മുമ്പേ കെഎസ് ഇബി വിയര്‍ക്കുന്നു

Jaihind News Bureau
Monday, February 17, 2025

തിരുവനന്തപുരം: വരാന്‍ പോകുന്ന വേനല്‍ക്കാലത്ത് കേന്ദ്ര പൂളില്‍നിന്നു കൂടുതല്‍ വൈദ്യുതി നല്‍കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. ഇതോടെ കെഎസ്ഇബി നെട്ടോട്ടത്തിലായിരിക്കുകയാണ്. കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭിക്കാനുള്ള ല്ലാ സാധ്യതകളും തേടുന്നുണ്ട്. ഉത്തരേന്ത്യയിലെ വിവിധ കമ്പനികളുമായി ഒരുവട്ടം ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. ചര്‍ച്ച ഫലം കണ്ടില്ലെങ്കില്‍ മാര്‍ച്ച് മുതല്‍ മേയ് വരെ തത്സമയ വിപണിയില്‍നിന്നോ ഹ്രസ്വകാല കരാറുകളിലൂടെയോ കൂടിയ നിരക്കു നല്‍കി വൈദ്യുതി വാങ്ങേണ്ടിവരുമെന്ന അവസ്ഥയിലാണ്.

കഴിഞ്ഞവര്‍ഷം മാര്‍ച്ച് മുതല്‍ പല ദിവസങ്ങളിലും വൈദ്യുതി ഉപയോഗം റെക്കോര്‍ഡ് തകര്‍ത്തിരുന്നു എന്നുള്ളതുക്കൊണ്ട് വരാന്‍ പോകുന്ന വേനല്‍ക്കാലത്തും അത് തന്നെ പ്രതീക്ഷിക്കാം. കാരണം, ഓരോ സമയം കഴിയുംന്തോറും പ്രകൃതിയില്‍ പല മാറ്റങ്ങളാണ് സംഭവിക്കുന്നത്. അന്തരീക്ഷത്തിലുണ്ടാക്കുന്ന വ്യത്യാസങ്ങള്‍ കാലാവസ്ഥയിലും മാറ്റങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മേയ് മൂന്നിനു 11.59 കോടി യൂണിറ്റ് വേണ്ടിവന്നു. ഇത്തവണ പ്രതിദിന ഉപയോഗം തന്നെ 12 കോടി യൂണിറ്റ് കവിയുമെന്നാണു സൂചന. നിലവിലെ ആഭ്യന്തര ഉല്‍പാദനം വെറും 2 കോടി യൂണിറ്റും. വേനലില്‍ ഡാമുകളിലെ അവസ്ഥയനുസരിച്ച് ഉല്‍പാദനം കുറയാനും സാധ്യത ഏറെയാണ്.

അതിനാല്‍ തന്നെ കഴിഞ്ഞ വേനല്‍ക്കാലത്തേതുപോലെ ഇത്തവണയും സംസ്ഥാനത്തു പലയിടത്തും ‘അപ്രഖ്യാപിത’ ലോഡ്‌ഷെഡിങ് വേണ്ടിവരുമെന്ന് ഉറപ്പാണ്. കഴിഞ്ഞ വേനലില്‍ വടക്കന്‍ കേരളത്തിലും, ഇടുക്കിയിലും, തിരുവനന്തപുരം ഉള്‍പ്പെടെ നഗരങ്ങളിലും വൈദ്യുതിവിതരണം തടസ്സപ്പെട്ട അനുഭവമുണ്ടായിട്ടും കെഎസ്ഇബി മുന്നൊരുക്കം വേഗത്തിലാക്കിയില്ല എന്നതുകൊണ്ട് ഇത്തവണയും അത് തന്നെ പ്രതീക്ഷിച്ചാല്‍ മതി. സംസ്ഥാനത്തെ ഭൂരിഭാഗം ഇന്റര്‍കണക്ടിങ് ട്രാന്‍സ്‌ഫോമറുകളും വിതരണ ട്രാന്‍സ്‌ഫോമറുകളും ശേഷി കുറഞ്ഞവയാണ് എന്നതാണ് സത്യം. പുതിയ കണക്ഷനുകള്‍ അനുസരിച്ചു പലയിടത്തും ട്രാന്‍സ്‌ഫോമറുകളുമില്ല.