തിരുവനന്തപുരം: വയനാട് മുണ്ടൈക്കെ, ചൂരല്‍മല പുനരധിവാസത്തിനായി രണ്ട് ടൗൺഷിപ്പുകൾ നിർമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇവയുടെ നിര്‍മാണച്ചുമതല ഊരാളുങ്കല്‍ സൊസൈറ്റിക്കാണെന്നും കിഫ്കോണിന് ആണ് നിര്‍മാണ മേല്‍നോട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . ടൌണ്‍ഷിപ്പ് മാതൃക കാണിച്ചുകൊണ്ടായിരുന്നു വാർത്താസമ്മേളനം. മുഖ്യമന്ത്രിക്കൊപ്പം ചീഫ് സെക്രട്ടറിയും എത്തിയിരുന്നു.
ഉപജീവന ചുറ്റുപാട് അടക്കമാണ് പുനരധിവാസമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനുവരി 25നകം ഗുണഭോക്താക്കളുടെ ലിസ്റ്റ് പുറത്തിറക്കും. രണ്ട് എസ്റ്റേറ്റുകളിലായി മോഡൽ ടൗണ്‍ഷിപ്പുകൾ നിർമിക്കും. കൽപ്പറ്റയിലെ എസ്റ്റേറ്റിൽ അഞ്ച് സെന്റിലും നെടുന്പാലയിലെ ടൗണ്‍ഷിപ്പിൽ പത്ത് സെന്റിലും വീടുകൾ നിർമിക്കും. ഭൂമിയുടെ വില അടിസ്ഥാനമാക്കിയാണ് അഞ്ച്, പത്ത് സെന്റുകൾ തീരുമാനിച്ചത്. ഭാവിയിൽ മുകളിലേക്ക് നില കെട്ടാവുന്ന വിധത്തിലാകും വീടുകൾ നിർമിക്കുന്നത്. റോഡ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ നടപ്പാക്കും. അങ്കണവാടി, സ്കൂൾ, ആശുപത്രി, മാർക്കറ്റ്, പാർക്കിംഗ്, കളിസ്ഥലം എന്നിവയും ടൗൺഷിപ്പുകളിൽ നിർമിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.