‘മണിയാര്‍ ജല വൈദ്യുത പദ്ധതി സര്‍ക്കാര്‍ ഏറ്റെടുക്കണം’,കരാര്‍ നീട്ടി കമ്പനിക്ക് നല്‍കിയാല്‍ കോടതിയെ സമീപിക്കും ; രമേശ് ചെന്നിത്തല

Tuesday, December 31, 2024


തിരുവനന്തപുരം: BOT കരാര്‍ കഴിഞ്ഞസ്ഥിതിക്ക് മണിയാര്‍ ജല വൈദ്യുത പദ്ധതി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല. നാളത്തെ മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമെടുക്കണം. കരാര്‍ നീട്ടി കമ്പനിക്ക് നല്‍കിയാല്‍ കോടതി സമീപിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

നിരവധി തവണ കരാര്‍ ലംഘനം നടത്തിയ കാര്‍ബറന്റം ലിമിറ്റഡ് കമ്പനി ഇതിനോടകം 800 കോടിയുടെ ലാഭം ഉണ്ടാക്കി. വ്യവസായ മന്ത്രി വഴിയാണ് കമ്പനിയുടെ ഉടമകള്‍ മുഖ്യമന്ത്രിയെ കണ്ടതെന്നും ചെന്നിത്തല ആരോപിച്ചു. കരാര്‍ നീട്ടി നല്‍കുന്നത് എന്ത് അടിസ്ഥാനത്തിലാണ്ന്നും രമേശ് ചെന്നിത്തല ചോദിച്ചു.

2023 ഡിസംബറില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നു. കരാര്‍ 25 വര്‍ഷം നീട്ടി നല്‍കാന്‍ ആവശ്യപ്പെട്ടു. പ്രളയ കാലത്ത് കമ്പനിക്ക് ഒരു നഷ്ടവും ഉണ്ടായിട്ടില്ല. അവാസ്തവം ആയ കാര്യങ്ങള്‍ പറഞ്ഞ് കരാര്‍ നീട്ടി വാങ്ങുന്നത് അംഗീകരിക്കാനാകില്ല. സ്വകാര്യ കമ്പനികള്‍ക്ക് മുതലെടുപ്പ് നടത്താനുള്ള അവസരം വൈദ്യുതി നിരക്കില്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പിച്ചത് 7500 കോടി രൂപയാണ്.

മണിയാര്‍ ജല വൈദ്യുത പദ്ധതി സര്‍ക്കാര്‍ ഏറ്റെടുക്കണം. അല്ലെങ്കില്‍ ജനങ്ങള്‍ ഏറ്റെടുക്കുന്ന അവസത്തയിലേക്കാണ് പോകുന്നത്. പദ്ധതി സര്‍ക്കാര്‍ കെഎസ്ഇബിക്ക് കൈമാറണം. ഇലക്ട്രിസിറ്റി ബോര്‍ഡിനെ സര്‍ക്കാര്‍ കറവ പശു ആക്കുന്നു. മണിയാര്‍ പദ്ധതി കരാര്‍ നീട്ടി നല്‍കിയാല്‍ വിഴിഞ്ഞം പദ്ധതിയുടെ ഉള്‍പ്പെടെ കരാര്‍ നല്‍കേണ്ടിവരും. കരാര്‍ നീട്ടിയതിന് പിന്നില്‍ വന്‍ അഴിമതിയുണ്ട്.

കരാര്‍ പുതുക്കാമെന്ന് വ്യവസ്ഥയില്ല. 30 വര്‍ഷം കഴിഞ്ഞാല്‍ പദ്ധതി വൈദ്യുതി കൈമാറണം എന്നാണ് വ്യവസ്ഥ. വ്യവസായ മന്ത്രി അഴിമതിയുടെ ഇടനിലക്കാരനാകുന്നു. നാളത്തെ മന്ത്രിസഭാ യോഗത്തില്‍ പദ്ധതി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിക്കണം. കരാര്‍ കമ്പനിക്ക് നല്‍കിയാല്‍ കോടതിയില്‍ ചോദ്യംചെയ്യുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.