മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുള്ള തര്‍ക്കം; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ ഹാജരാക്കി

Jaihind Webdesk
Tuesday, October 22, 2024


തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുള്ള തര്‍ക്കത്തില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ ഹാജരാക്കി. യദുവിന്റെ പേരില്‍ നേരത്തേയും കേസ് ഉണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു. മാധ്യമ ശ്രദ്ധക്ക് വേണ്ടിയാണ് യദുവിന്റെ പരാതിയെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു. 14 ഡോക്യുമെന്റുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

നാല്, അഞ്ച് പ്രതികള്‍ ആരാണന്നും പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. മേയര്‍ക്കും സച്ചിന്‍ദേവിനുമൊപ്പം സഞ്ചരിച്ച കന്യാകുമാരി സ്വദേശി രാജീവാണ് നാലാമത്തെ പ്രതി. മേയറുടെ സഹോദരന്റെ ഭാര്യ ആര്യയാണ് അഞ്ചാം പ്രതി. നേരത്തെ പ്രതിപട്ടികയില്‍ നാല്, അഞ്ച് പ്രതികള്‍ ആരെന്ന് ഉണ്ടായിരുന്നില്ല.

അതേസമയം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന യദുവിന്റെ ഹര്‍ജി 29 ന് വീണ്ടും പരിഗണിക്കും.നിയമവിരുദ്ധമായ സംഘം ചേരല്‍, പൊതുഗതാഗതത്തിന് തടസം ഉണ്ടാക്കല്‍, പൊതുജനശല്യം, അന്യായമായ തടസപ്പെടുത്തല്‍ എന്നിങ്ങനെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ആര്യയ്ക്കെതിരെ പൊലീസ് ചുമത്തിയത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ബസ്സില്‍ അതിക്രമിച്ച് കയറിയെന്നുമാണ് മേയര്‍ക്കെതിരെയുള്ള പരാതി. സച്ചിന്‍ ദേവ് ബസില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.