സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എഐസിസി തീരുമാനം അന്തിമം : രമേശ് ചെന്നിത്തല

Jaihind Webdesk
Wednesday, October 16, 2024

തിരുവനന്തപുരം:കേരളത്തില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ എഐസിസി പ്രഖ്യാപിച്ച സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നത്തല പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എഐസിസിയുടെ തീരുമാനം അന്തിമമാണ്. അവര്‍ തീരുമാനം പ്രഖ്യാപിച്ചാല്‍ പിന്നെ മറ്റ് അഭിപ്രായങ്ങള്‍ക്ക് സ്ഥാനമില്ല.

വയനാട് ലോക്സഭാ മണ്ഡലത്തിലും പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിലും യുഡിഎഫ് വന്‍ വിജയം നേടും. കേരളത്തിലെ സര്‍ക്കാരിനെതിരെയുള്ള ജനവികാരം അതീവശക്തമാണ്. അതുകൊണ്ടു തന്നെ വന്‍ ഭൂരിപക്ഷമാകും ഇത്തവണയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പാലക്കാട്ട് ബിജെപിയുടെ വോട്ടു വിഹിതത്തില്‍ കാര്യമായ കുറവുണ്ടാകും. സരിന്‍ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് സംസാരിച്ചിരുന്നു. പക്ഷേ പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ പിന്നെ അതിനെ അംഗീകരിച്ച് പ്രവര്‍ത്തിക്കണമെന്നതാണ് കോണ്‍ഗ്രസിന്റെ പൊതു സമീപനം. എല്ലാ യുഡിഎഫ് പ്രവര്‍ത്തകരും സ്ഥാനാര്‍ഥികളുടെ വിജയത്തിനായി ഒന്നിച്ചു രംഗത്തു വരണം. കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ നിലനില്‍ക്കുന്ന അതിശക്തമായ ജനരോഷം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ വലിയ മുന്നേറ്റമുണ്ടാക്കുമെന്നും ചെന്നിത്തല പറഞ്ഞു.