‘പിഎസ്‌സി നിയമനത്തില്‍ സർക്കാര്‍ യുവജനങ്ങളെ വഞ്ചിക്കുന്നു’; മുഖ്യമന്ത്രിയുടെ ‘രക്ഷാപ്രവർത്തന’ പരാമര്‍ശം സഭയിലുന്നയിച്ച് പ്രതിപക്ഷം

Jaihind Webdesk
Thursday, October 10, 2024

 

 

തിരുവനന്തപുരം: നവകേരളസദസ്സിനെതിരായ പ്രതിഷേധക്കാരെ മർദ്ദിച്ചതിനെ രക്ഷാപ്രവർത്തനമെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രിക്കെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണമെന്ന കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നുവെന്നും സതീശന്‍ പറഞ്ഞു.

പിഎസ്‌സി നിയമനങ്ങൾ സമയബന്ധിതമായി നടത്താതെ അപ്രഖ്യാപിത നിയമന നിരോധനവും പിൻവാതിൽ നിയമനവും നടത്തി യുവജനങ്ങളെ വഞ്ചിക്കുന്ന സർക്കാരിന്‍റെ തെറ്റായ സമീപനത്തെ അടിയന്തര പ്രമേയത്തിലൂടെ പ്രതിപക്ഷം സഭയിൽ തുറന്നുകാട്ടി. മതിയായ ഒഴിവുണ്ടായിട്ടും നിയമനം നടത്താതെ കേരളത്തിൽ തൊഴിലവസരങ്ങൾ സർക്കാർ നിഷേധിക്കുന്നതായി പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

പിഎസ്‌സിയെ നോക്കുകുത്തിയാക്കി പാർട്ടി സർവീസ് കമ്മീഷൻ കേരളത്തിൽ പിൻവാതിൽ നിയമനം നടത്തുന്നതായി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ പി.സി ‘വിഷ്ണുനാഥ് കുറ്റപ്പെടുത്തി. ‘തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ അവസാന ആശ്രയമായ   പിഎസ്‌സി റാങ്ക് ലിസ്റ്റുകൾ സർക്കാർ അട്ടിമറിക്കുന്ന കണക്കുകൾ നിരത്തിയാണ് പി.സി ‘വിഷ്ണുനാഥ് വിഷയം സഭയുടെ മുന്നിൽ കൊണ്ടുവന്നത്. ഒരു വകുപ്പിലും നിയമനം നടക്കുന്നില്ലെന്നും സംവരണ തത്വങ്ങൾ പോലും അട്ടിമറിച്ച് പിൻവാതിൽ നിയമനം അരങ്ങ് തകർക്കുകയാണെന്നും വിഷ്ണുനാഥ് പറഞ്ഞു.

അതേസമയം കേന്ദ്രസർക്കാരിന്‍റെ പിരിയോഡിക് ലേബർ ഫോഴ്സ് സർവെയിലെ കണക്ക് നിരത്തിയാണ് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. തസ്തിക റിപ്പോർട്ട് ചെയ്യുന്നില്ല. പിഎസ്‌സി നോക്കുകുത്തിയാക്കി. ഒന്നിനും പണമില്ലെന്നാണ് പറയുന്നത്. അർജന്‍റീന ടീമിനെ കൊണ്ടുവരാനും കേരളീയം, നവകേരള സദസ് നടത്താനും പണമുണ്ടെന്നും പ്രതിപക്ഷം പരിഹസിച്ചു.