ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുടെ നിയമനം റദ്ദ് ചെയ്യണം; ചാൻസലർക്ക് പരാതി നൽകി കെഎസ്‌യു

Jaihind Webdesk
Wednesday, October 2, 2024

 

തിരുവനന്തപുരം: നാല് വർഷ ബിരുദ കോഴ്സിനുള്ള കരാർ അധ്യാപകരെ നിയമിക്കാന്നുള്ള സിലക്ഷൻ കമ്മിറ്റിയുടെ അധ്യക്ഷനായി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയും സിൻഡിക്കേറ്റംഗവുമായ ഷിജുഖാനെ നിയമിച്ചത് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടാണ്  കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് ഗവർണർക്ക് പരാതി നൽകിയത്.

കേരള സർവ്വകലാശാല നാല് വർഷ ബിരുദ കോഴ്സിനുള്ള കരാർ അധ്യാപകരെ നിയമിക്കാന്നുള്ള സിലക്ഷൻ കമ്മിറ്റിയുടെ അധ്യക്ഷനായി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഷിജുഖാനെ നിയമിച്ച നീക്കം തികച്ചും നിയമ വിരുദ്ധമാണെന്നും സിൻഡിക്കേറ്റ് തീരുമാനം റദ്ദ് ചെയ്യണമെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ.

സർവ്വകലാശാലകളിൽ അസി.പ്രൊഫസറുമാരുടെ സ്ഥിരം നിയമനത്തിന് പാലിക്കേണ്ട എല്ലാ നടപടിക്രമങ്ങൾക്കും കരാർ നിയമനത്തിലും സ്വീകരിക്കണമെന്നാണ് യുജിസി നിബന്ധന. ഇതനുസരിച്ച് വിസിയോ വിസി ചുമതലപ്പെടുത്തുന്ന 10 വർഷത്തിൽ കുറയാത്ത പ്രഫസർഷിപ്പുള്ള അധ്യാപകനോ ആയിരിക്കണം കമ്മിറ്റി ചെയർമാൻ.

വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമേൽ നിർദ്ദേശിച്ച 10 വർഷത്തിലേറെ പ്രൊഫസർഷിപ്പുള്ള, സിപിഎമ്മിന്‍റെ തന്നെ വനിതാ സിൻഡിക്കേറ്റ് അംഗത്തെ തഴഞ്ഞാണ് ‘അധ്യാപന’ പരിചയമില്ലാത്ത ഷിജുഖാനെ ജിവനക്കാരുടെ കാര്യങ്ങൾക്കുള്ള സിൻഡിക്കേറ്റിലെ സ്ഥിരം സമിതിയുടെ കൺവീനർ എന്ന നിലയിലുള്ള രാഷ്ട്രീയ നിയമനം നടന്നത്. ഇടത് അനുകൂല സിൻഡിക്കേറ്റിനു താത്പര്യമുള്ളവരെ കമ്മിറ്റി അംഗങ്ങളായി നിയമിച്ചിട്ടുമുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിയെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമങ്ങളാണ് ഇതിലൂടെ നടക്കുന്നതെന്നും അലോഷ്യസ് സേവ്യർ നൽകിയ പരാതിയിൽ പറയുന്നു.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല നേരിടുന്ന സമാനതകളില്ലാത്ത പ്രതിസന്ധികൾക്ക് കാരണം ഇത്തരം രാഷ്ട്രീയ നിയമനങ്ങളാണ്. വിഷയത്തിൽ സർവ്വകലാശാല ചാൻസലർ എന്ന നിലയിൽ അടിയന്തര ഇടപെടൽ നടത്തി സിൻഡിക്കേറ്റിന്‍റെ തെറ്റായ തീരുമാനം റദ്ദ് ചെയ്യണമെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് ആവശ്യപ്പെടുന്നു