വീണ്ടും എസ്എഫ്ഐയുടെ അഴിഞ്ഞാട്ടം; കെഎസ്‌യു പ്രവർത്തകർക്ക് ക്രൂരമർദനം; കേരള സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പ് റദ്ദാക്കി

Jaihind Webdesk
Wednesday, September 11, 2024

 

തിരുവനന്തപുരം: വിവിധ കോളേജുകളിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ കെഎസ്‌യു  ഉജ്വല വിജയം സ്വന്തമാക്കിയതോടെ വിറളി പൂണ്ട് എസ്എഫ്ഐ. എസ്എഫ്ഐയുടെ അതിക്രമത്തെ തുടർന്ന് കേരള സർവ്വകലാശാല സെനറ്റ് തിരഞ്ഞെടുപ്പ് റദ്ദാക്കി. തിരഞ്ഞെടുപ്പിൽ ക്രമേക്കേട് ആരോപിച്ച് കെഎസ്‌യു രം​ഗത്തെത്തിയതോടെ വൻ സംഘർഷത്തിലെത്തുകയായിരുന്നു. എസ്എഫ്.ഐ പ്രവർത്തകർ കെഎസ്‌യു പ്രവർത്തകരെ മർദിക്കുകയും, ബാലറ്റ് പേപ്പർ കീറിക്കളയുകയും ചെയ്തു. തുടർന്ന് വീണ്ടും സംഘർഷമുണ്ടായി.

രണ്ട് സെനറ്റ് സീറ്റുകളും രണ്ടു വീതം എക്സിക്യൂട്ടീവ്-സ്റ്റുഡൻസ് കൗൺസിൽ സീറ്റുകളിലും കെഎസ്‌യു വിജയിച്ചിരുന്നു. ഇതോടെ എസ്എഫ്ഐ അതിക്രമം അഴിച്ചുവിടുകയായിരുന്നു. സംഘർഷാവസ്ഥയെ തുടർന്ന് വോട്ടെണ്ണൽ നിർത്തിവച്ചു. കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് ഉൾപ്പെടെയുള്ളവർക്ക് നേരെ എസ്എഫ്ഐ അതിക്രമം ഉണ്ടായി.

സെനറ്റ് ഹാളിന്‍റെ വാതിൽ ചവിട്ടി തുറക്കാൻ എസ്എഫ്ഐ ശ്രമിച്ചു. ഈ ഹാളിനുളളിൽ കെഎസ്‍യു പ്രവർത്തകരും ഉണ്ടായിരുന്നു. എസ്എഫ്ഐ പ്രവർത്തകർ കെഎസ്‍യു പ്രവർത്തകരെ വീണ്ടും മർദിക്കുകയും ചെയ്തു. സ്ഥലത്ത് വൻ പോലീസ് സന്നാഹമുണ്ടെങ്കിലും അക്രമം നിയന്ത്രിക്കാനായില്ല. അതിനിടെ, ആക്രമണത്തിൽ പോലീസുകാർക്കും പരുക്കേറ്റു.

വോട്ടെണ്ണൽ കേന്ദ്രത്തിനുള്ളിൽ എസ്എഫ്ഐ ആണ് അക്രമം ഉണ്ടാക്കിയെന്ന് കെഎസ്‌യു വ്യക്തമാക്കി. സ്ഥലത്ത് വൻ പോലീസ് സന്നാഹം തുടരുകയാണ്.