സപ്ലൈകോയ്ക്ക് നൽകിയത് നക്കാപ്പിച്ച; കർഷകർ പ്രതിസന്ധിയിലെന്ന് കെ.സുധാകരന്‍ എംപി

Jaihind Webdesk
Monday, August 12, 2024

 

തിരുവനന്തപുരം: കാര്‍ഷിക മേഖലയോടുള്ള സര്‍ക്കാരിന്‍റെ അവഗണന കടുത്ത ദ്രോഹമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. കര്‍ഷകരില്‍ നിന്ന് നെല്ലു സംഭരിച്ചതിനും അത് കുത്തി അരിയാക്കിയതിനും സ്‌പ്ലൈകോയ്ക്ക് 997 കോടിയാണ് ധനവകുപ്പ് നല്‍കാനുള്ള കുടിശ്ശിക. ഇതു നല്‍കുന്നതിന് പകരം വെറും 50 കോടിമാത്രമാണ് അനുവദിച്ചത്. ഇത് സ്‌പ്ലൈകോയുടെ പ്രവര്‍ത്തനത്തെ തന്നെ ബാധിക്കുമെന്ന് കെ.സുധാകരന്‍ എംപി ചൂണ്ടികാട്ടി.

ഓണക്കാല വിപണിയിടപെടലിന് സപ്ലൈകോയ്ക്ക് കഴിയാതെ വന്നാല്‍ വന്‍വിലക്കയറ്റത്തിലേക്ക് കാര്യങ്ങള്‍ ചെന്നെത്തിക്കും. ഭക്ഷ്യവകുപ്പ് അടിയന്തരമായി 500 കോടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ധനവകുപ്പ് മുഖം തിരിക്കുകയാണ് ചെയ്തത്. സിപിഐ ഭരിക്കുന്ന വകുപ്പുകളോട് ധനവകുപ്പിന് ചിറ്റമ്മനയമാണുള്ളതെന്നും ഭരണക കക്ഷിയിലെ പാര്‍ട്ടികള്‍ തമ്മിലുള്ള ശീതസമരം കാരണം ദുരിതത്തിലാക്കുന്നത് കര്‍ഷകരും സാധാരണ ജനങ്ങളുമാണെന്നും സുധാകരന്‍ പറഞ്ഞു.

കാലാവസ്ഥ വ്യതിയാനം കൊണ്ടുള്ള കാലവര്‍ഷക്കെടുതിയിലും ഉഷ്ണ തരംഗത്തിലും കോടിക്കണക്കിന് രൂപയുടെ കൃഷിനാശമാണ് സംഭവിച്ചത്. കടുത്ത വരൾച്ചയിൽ 450 കോടിയുടെ നഷ്ടം നെൽ കർഷകർക്കുണ്ടായി. ഇടുക്കിയിലും വയനാട്ടിലും 60 ശതമാനത്തിലേറെ കൃഷിയും നശിച്ചു. ഇതിനൊന്നും ഒരു നടപടിയും സ്വീകരിക്കാൻ സർക്കാർ തയ്യാറായിട്ടില്ലെന്നും എംപി കുറ്റപ്പെടുത്തി.

കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് അനീതിയാണ്. സര്‍ക്കാരിന്‍റെ കര്‍ഷക ദ്രോഹ സമീപനം കാരണം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയാണ്. ലക്ഷങ്ങള്‍ വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയ കര്‍ഷകര്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച് ആശ്വാസം നല്‍കാന്‍ തയ്യാറാകാത്ത ഇടതുസര്‍ക്കാരാണ് കര്‍ഷക ആത്മഹത്യകളുടെ യഥാര്‍ത്ഥ പ്രതിയെന്നും കെ.സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.